'ഹേമ കമ്മീഷനു മുന്നില്‍ തന്റെ മൊഴിയെടുപ്പ് എട്ട് മണിക്കൂര്‍ നീണ്ടെന്ന് പാര്‍വതി

കൊച്ചി- മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ഒരു ക്രമിനല്‍ ഇന്‍വസ്റ്റിഗേഷന്റെ രീതിയിലാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും തന്റെ മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം ഉണ്ടായിരുന്നെന്നും പാര്‍വതി.
'ഡബ്ല്യൂ.സി.സി നേടിയ വലിയ കാര്യം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. അതൊരു ക്രമിനല്‍ ഇന്‍വസ്റ്റിഗേഷന്റെ രീതിയിലാണ് നടന്നത്. എന്റെ മൊഴിയെടുപ്പ് തന്നെ എട്ട് മണിക്കൂറെടുത്തു. ആ എട്ട് മണിക്കൂറും ഹേമ മാഡവും ശാരദ മാഡവും വത്സലകുമാരി മാഡവും ഇരുന്ന് എഴുതുകയായിരുന്നു. ഓരോ വ്യക്തിയില്‍ നിന്നും ഓരോ സെറ്റില്‍ നിന്നുമുണ്ടായ ചൂഷണങ്ങളുടെ വിശദ വിവരങ്ങളാണ് ഞങ്ങള്‍ എല്ലാവരും കൊടുത്തിട്ടുള്ളത്.'
'ഇനി അത് കോടതിയില്‍ വരണം. വാദങ്ങള്‍ കേള്‍ക്കണം, തെളിയിക്കപ്പെടണം. മുഖ്യമന്ത്രിയെ കണ്ടതു മുതല്‍ ഹേമ കമ്മീഷന്റെ നിയമനം നടന്ന് ഇവിടെ വരെ എത്താന്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ എടുത്തു. ഇതിന്റെ തുടര്‍ച്ചയായി ഒരു നിയമമുണ്ടാക്കാന്‍ ഡബ്ല്യൂ.സി.സി കമ്മീഷന്റെയും സര്‍ക്കാരിന്റെയും കൂടെ നില്‍ക്കും. അതാണ് ഞങ്ങളുടെ അടുത്ത സ്‌റ്റെപ്പ്.' ഒരു ആശയ സംവാദത്തില്‍ പാര്‍വതി പറഞ്ഞു.

Latest News