ജിദ്ദയിൽ ആരംഭിച്ച ആദ്യ സ്റ്റെയ്ജിൽ യൂറോപ്പിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമായി 13 വനിതകളുണ്ടായിരുന്നു. വനിതകളുടെ പ്രതിനിധിയായി മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും വനിതകൾക്ക് പുരുഷന്മാരോടൊപ്പം കരുത്തോടെ മത്സരിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ദൗത്യമെന്നും മുപ്പത്തിനാലുകാരിയായ സ്പാനിഷ് ബൈക്കർ ലയ സാൻസ് പറഞ്ഞു.
അവർ എണ്ണത്തിൽ കുറവായിരിക്കാം. എന്നാൽ ഈ വർഷം ദാകാർ റാലിക്കായി സൗദി അറേബ്യയിലെത്തിയ വനിതാ ഡ്രൈവർമാർ തങ്ങളുടെ സാന്നിധ്യം കൊണ്ട് മാറ്റത്തിന് ആക്കം കൂട്ടുകയാണ്. സൗദി വനിതകളുടെ മുന്നേറ്റത്തിന് പ്രചോദനം പകരാൻ സാധിക്കുമെന്ന് അവർ കരുതുന്നു.
ജിദ്ദയിൽ ആരംഭിച്ച ആദ്യ സ്റ്റെയ്ജിൽ യൂറോപ്പിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമായി 13 വനിതകളുണ്ടായിരുന്നു. വനിതകളുടെ പ്രതിനിധിയായി മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്നും വനിതകൾക്ക് പുരുഷന്മാരോടൊപ്പം കരുത്തോടെ മത്സരിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ദൗത്യമെന്നും മുപ്പത്തിനാലുകാരിയായ സ്പാനിഷ് ബൈക്കർ ലയ സാൻസ് പറഞ്ഞു. പത്താം തവണയാണ് ലയ ദാകാർ റാലിയിൽ മത്സരിക്കുന്നത്. ദാകാർ റാലി സൗദി അറേബ്യയിൽ സംഘടിപ്പിച്ചത് നല്ല നീക്കമാണെന്ന് മുപ്പത്തിനാലുകാരി പറയുന്നു.
കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ആരംഭിച്ച സാമ്പത്തിക, സാമൂഹിക പരിഷ്കാരങ്ങളിൽ സ്ത്രീകൾക്ക് വലിയ പങ്കാളിത്തമാണ് ലഭിക്കുന്നത്. അവരെ നിയന്ത്രിച്ചിരുന്ന നിരവധി നിയമങ്ങളിൽ മാറ്റം വരുത്തി.
ഇറ്റാലിയൻ ഡ്രൈവർ കമേലിയ ലിപരോട്ടി പന്ത്രണ്ടാം തവണയാണ് ദാകാർ റാലിയിൽ പങ്കെടുക്കുന്നത്. പുരുഷന്മാരുടെ ലോകത്ത് അവരുടേതായ രീതിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് ദാകാർ റാലിയിൽ പങ്കെടുക്കുന്നതിലൂടെ തങ്ങൾ ചെയ്യുന്നതെന്ന് അമ്പത്തൊന്നുകാരി കമേലിയ പറഞ്ഞു. കഴിഞ്ഞ വർഷം കാനഡക്കാരി നതാലിയയും അമേരിക്കക്കാരി ലെയ്സി ഇവാൻസും തമ്മിലുള്ള വനിതാ എന്റർടയ്ൻമെന്റ് ഗുസ്തിക്ക് സൗദി വേദിയായിരുന്നു.
ഗുണാത്മകമായ നിരവധി മാറ്റങ്ങളിലൂടെയാണ് സൗദി അറേബ്യ കടന്നുപോവുന്നതെന്ന് സൗദി മോട്ടോർസ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ദാകാർ റാലിയിൽ വനിതകളുടെ സാന്നിധ്യം ഏറെ ആഹ്ലാദം പകരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2001 ൽ ആഫ്രിക്കയിൽ നടന്ന റാലിയിൽ ജുട്ട ക്ലെയ്ൻഷ്മിറ്റ് ചാമ്പ്യനായിരുന്നു. ദാകാർ റാലിയിൽ ഓവറോൾ ചാമ്പ്യനായ ഏക വനിതയാണ് ജുട്ട. ദാകാർ റാലി സൗദിയിലെ വനിതകൾക്ക് ആത്മവിശ്വാസം നൽകുമെന്ന് അമ്പത്തേഴുകാരി പറഞ്ഞു.