Sorry, you need to enable JavaScript to visit this website.

ഷാവി പിന്മാറി, തല്‍ക്കാലം വാല്‍വെര്‍ദെ തുടരും

മഡ്രീഡ് - ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റൊ വാല്‍വെര്‍ദെയുടെ തൊപ്പി ഏതു നിമിഷവും തെറിച്ചേക്കാമെങ്കിലും തല്‍ക്കാലം താന്‍ ആ പദവിയിലേക്ക് ഇല്ലെന്ന് ക്ലബ്ബിന്റെ പഴയ രോമാഞ്ചം ഷാവി ഹെര്‍ണാണ്ടസ്. ഷാവിയുമായി ബാഴ്‌സലോണ സ്‌പോര്‍ടിംഗ് ഡയരക്ടര്‍ എറിക് അബിദാലും ചീഫ് എക്‌സിക്യൂട്ടിവ് ഓസ്‌കര്‍ ഗ്രാവുവും വെള്ളിയാഴ്ചയും ശനിയാഴ്ചയും ചര്‍ച്ച നടത്തിയിരുന്നു. ഷാവി വാഗ്ദാനം നിരസിച്ചതോടെ വാല്‍വെര്‍ദെ ഇന്നലെ ടീമിന്റെ പരിശീലനത്തിന് നേതൃത്വം നല്‍കി. ഷാവി ഇപ്പോള്‍ ഖത്തര്‍ ക്ലബ് അല്‍സദ്ദിന്റെ കോച്ചാണ്. 
ലൂയിസ് സോറസ് നാലു മാസത്തോളം പരിക്കേറ്റ് വിട്ടുനില്‍ക്കുമെന്ന വാര്‍ത്തക്കു പിന്നാലെയാണ് ബാഴ്‌സലോണക്ക് മറ്റൊരു തിരിച്ചടിയുണ്ടായത്. ഈ സീസണിനു ശേഷം ഷാവി ചര്‍ച്ച തുടരുമെന്നാണ് സൂചന. 17 ന് ഖത്തര്‍ കപ്പ് ഫൈനല്‍ നടക്കാനിരിക്കെ അല്‍സദ്ദ് ചുമതല ഒഴിയില്ലെന്ന നിലപാടിലാണ് ഷാവി. സീസണിന്റെ മധ്യത്തില്‍ ചുമതല ഏറ്റെടുക്കാന്‍ ഷാവിക്ക് വൈമനസ്യമുണ്ട്. വാല്‍വെര്‍ദെയോട് ആദരവുമുണ്ട്. 
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ നാടകീയമായി തോറ്റപ്പോഴും കോപ ഡെല്‍റേ ഫൈനലില്‍ കീഴടങ്ങിയപ്പോഴും സ്ഥാനം നിലനിര്‍ത്തിയ വാല്‍വെര്‍ദെക്ക് സ്പാനിഷ് സൂപ്പര്‍ കപ്പിലെ തിരിച്ചടിയാണ് അവസാന പ്രഹരമായത്. ബാഴ്‌സലോണയെ പരിശീലിപ്പിക്കുക തന്റെ സ്വപ്‌നമാണെന്ന് മുപ്പത്തൊമ്പതുകാരനായ ഷാവി ആവര്‍ത്തിച്ചു. ബാഴ്‌സലോണ അക്കാദമിയിലൂടെ വളര്‍ന്ന ഷാവി അവര്‍ക്കു വേണ്ടി 855 മത്സരം കളിച്ചിട്ടുണ്ട്. 2015 ലാണ് ക്ലബ് വിട്ടത്. അതിനു ശേഷം അല്‍സദ്ദിലായിരുന്നു. 
ഷാവിക്കു പുറമെ ഗാര്‍ഷ്യ പിമിയന്റ, റോണാള്‍ഡ് കൂമന്‍ എന്നിവരും പരിഗണനയിലുണ്ട്. 

Latest News