സിനിമയില്‍ അവസരത്തിന് 'കിടപ്പറ പങ്കിടല്‍'  അനിവാര്യം- ജസ്റ്റിസ് ഹേമ കമ്മീഷന്‍

കൊച്ചി- സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ലഹരി ഉപയോഗത്തെക്കുറിച്ചും നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഏകദേശം 300ഓളം പേജുകള്‍ വരുന്ന റിപ്പോര്‍ട്ടില്‍  ശക്തമായ നിയമ നടപടി അനിവാര്യമാണെന്നും പറയുന്നു.
ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പ്രശ്‌നപരിഹാരം സാധ്യമാവൂ. ശക്തമായ നിയമം കൊണ്ടു വരണമെന്നും ട്രൈബ്യൂണല്‍ രൂപികരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണം ഇതിനുള്ള അധികാരവും ട്രൈബ്യൂണലിന് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
സിനിമയില്‍ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുമ്പോള്‍ മാന്യമായി പെരുമാറുന്ന പല പുരുഷന്‍മാരും സിനിമയില്‍ ഉണ്ടെന്നും പല നടിമാരും കമ്മീഷനോട് വെളിപ്പെടുത്തി. പ്രമുഖരായ പലരും ഇപ്പോഴും സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ സെറ്റുകളില്‍ മദ്യം മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം, പിന്നാലെ മീ ടു വെളിപ്പെടുത്തലുകള്‍, ലഹരി ഉപയോഗങ്ങള്‍, അതിനു ശേഷമാണ് സിനിമയിലെ വനിതാ കൂട്ടാ്മയ്മ രംഗത്തെത്തിയത്. 
മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ഷൈന്‍ ടോം ചാക്കോ അടക്കമുള്ള നട•ാരുടെ ലഹരി ഉപയോഗം മുന്‍പ് മാധ്യമ വാര്‍ത്തയായിരുന്നു.സ്ത്രീകള്‍ മാത്രമല്ല, നിരവധി പുരുഷ•ാരും ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതേസമയം ഈ മേഖലയില്‍ സ്ത്രീകള്‍ വലിയ തോതിലുള്ള വിവേചനം നേരിടുന്നതായി കമ്മീഷന് നേരിട്ട് ബോധ്യമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അവസരങ്ങള്‍, വേതനം തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമായും കടുത്ത വിവേചനം നേരിടുന്നു. വനിതകളുടെ കൂട്ടായ്മയായ ഡബ്ലിയുസിസി പോലുള്ള സംഘടനകള്‍ വന്നതിനെ പിന്തുണച്ച് നിരവധി പുരുഷ•ാരും സംഘടനകളും അറിയിച്ചുവെന്ന് ജസ്റ്റിസ് ഹേമ വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനുമായും ജസ്റ്റിസ് ഹേമ കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ മുതിര്‍ന്ന നടി ശാരദയും കമ്മീഷനില്‍ അംഗമാണ്. 
രണ്ടുവര്‍ഷത്തോളമായി സിനിമാമേഖലയിലെ നിരവധി പേരെ കണ്ട്, തെളിവെടുത്തശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്.

Latest News