Sorry, you need to enable JavaScript to visit this website.

നടി മഞ്ജുവിന്റെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ ഹാജരായില്ല

തൃശൂര്‍- അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്നും കാണിച്ച് നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ മൊഴി നല്‍കാന്‍ ഹാജരാകാതെ സംവിധായകന്‍ വി.എ ശ്രീകുമാര്‍. ഞായറാഴ്ച ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നുവെങ്കിലും ശ്രീകുമാര്‍ എത്തിയില്ല. വരില്ലെന്ന വിവരം കാണിച്ച് സന്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന് തൃശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനി വരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. തൃശൂര്‍ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നേരത്തേ ശ്രീകുമാറിന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. അന്ന് സംവിധായകന്‍ സ്ഥലത്തില്ലെന്നായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം. ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കേസില്‍ മഞ്ജുവിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡു ഒപ്പും ശ്രീകുമാര്‍ ദുരുപയോഗിക്കുമോയെന്ന് ഭയപ്പെടുന്നതായും പരാതിയിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും കണ്ടെത്താനായിരുന്നു റെയ്ഡ്.

സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ കയര്‍ത്തെന്നും മോശമായി സംസാരിച്ചെന്നും മഞ്ജു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സമയം സെറ്റിലുണ്ടായിരുന്ന മുഴുവന്‍ ആളുകളില്‍ നിന്നും വിവരം ശേഖരിക്കും. ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും വിവരിക്കുന്ന പരാതി നടി ഡിജിപിയെ നേരില്‍ക്കണ്ട് സമര്‍പ്പിക്കുകയായിരുന്നു. തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും പരാതിയിലുണ്ട്.

ഒടിയന്‍ സിനിമയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നതിന് പിന്നില്‍ ശ്രീകുമാറും അദ്ദേഹത്തിന്റെ ഒരു സുഹൃത്തുമാണെന്നും വിശദീകരിച്ച പരാതിക്കൊപ്പം നടി മഞ്ജു ചില രേഖകളും കൈമാറിയിരുന്നു.

 

Latest News