വീൽ ചെയറിന്റെ മക്കൾ

ഇലകളുടെ മറവിലൊളിഞ്ഞിരുന്ന് പകലിന്റെ മഹിമയെ മഞ്ഞക്കിളി വാഴ്ത്തിപ്പാടുന്നു. മുറ്റത്തു കമ്പിപ്പാരകൊണ്ട് തേങ്ങ പൊതിച്ചുകൊണ്ടു നിന്ന മാത്യുവിന്റെ അടുത്തേക്ക് സ്‌കൂട്ടർ നിർത്തി മകൻ സിബിനൊപ്പം പഠിച്ച അബിൻ വന്നു. മാത്യു അകത്തേക്ക് നോക്കിയിട്ട് അബിന്റെ അടുത്തേക്ക് ചെന്നു. മകനൊപ്പം പഠിച്ച അബി ജോലി ചെയ്ത് ജീവിക്കുമ്പോൾ മകൻ മദ്യത്തിലും കഞ്ചാവിലും ദിനങ്ങൾ തള്ളിവിടുന്നതോർത്ത് ആ മിഴികൾ നനഞ്ഞു. മകനിൽ ധാരാളം സ്വപ്‌നങ്ങൾ നെയ്‌തെടുത്ത പിതാവിന്റെ മനസ്സിന്ന് പഴുത്തു പൊട്ടിക്കൊണ്ടിരിക്കുന്നു. പിതാവിന്റെ മനോവേദന മനസ്സിലാക്കി കയ്യിൽ കരുതിയ മൊബൈൽ കൈമാറിയിട്ട് പറഞ്ഞു. 'അങ്കിൾ നമ്മൾ പറഞ്ഞതുപോലെ ഈ ഫോൺ അവന്റെ കയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞതുപോലെ പറയണം. ഞങ്ങളുടെ ഈ നാടകത്തിൽ അവൻ വീഴും'. പിതാവ് സങ്കടപ്പെട്ടു പറഞ്ഞു. 'എങ്ങനെയും അവനെ രക്ഷിക്കണം കുഞ്ഞേ... എത്ര പിള്ളേരാണ് ഇങ്ങനെ നശിക്കുന്നത്'. മകനെയോർത്തു ചിന്തിച്ചുഴലുന്ന പിതാവിനെ ധൈര്യപ്പെടുത്തിയിട്ട് അബി മടങ്ങി.
അബി പോകുന്നതും നോക്കി ദുഃഖചിന്തയോടെ സ്വന്തം മകനെയോർത്തു. അമ്മയില്ലാത്ത മകനെ താലോലിച്ചു വളർത്തിയതിന്റെ ശിക്ഷയാണ് ഇന്നനുഭവിക്കുന്നത്. അവന്റെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടു നിൽക്കാതെ അച്ചടക്കത്തോടെ വളർത്തിയിരുന്നെങ്കിൽ യൗവന പ്രായത്തിൽ അബിയെപ്പോലെ ജീവിക്കുമായിരിന്നു. കൂട്ടം തെറ്റിയ ആനക്കുട്ടികളെപ്പോലെ ജീവിക്കുന്ന കുറേ മക്കൾ. കഴിഞ്ഞ രാത്രിയിൽ കുടിച്ചു കൂത്താടി വന്ന മകൻ രാവിലെ പുറത്തേക്ക് വന്നപ്പോൾ കയ്യിലിരുന്ന മൊബൈൽ കൊടുത്തിട്ട് പറഞ്ഞു: 'ഈ ഫോൺ വിവാഹ വീട്ടിൽ നിന്നും കിട്ടിയതാണ്. നിന്നെപ്പോലെ വേലയും കുളിയുമില്ലാത്ത ആരോ കളഞ്ഞിട്ട് പോയതാ. വിളിക്കുമ്പോൾ അങ്ങ് കൊടുക്ക്. പിന്നെ കള്ളുംകുടിച്ച് അർധരാത്രി വരെ ഇരിക്കാതെ നേരത്തെ വീട്ടിലെത്തണം'. എല്ലാം മൂളിക്കേട്ട സിബിൻ റോഡിലെത്തി കൂട്ടുകാരൻ കിരണിനെ വിളിച്ചുവരുത്തി. അവർ മൊബൈൽ പരിശോധിച്ചു. 'എടാ ഈ താടിക്കാർ മുക്കുടിയന്മാർ മാത്രമല്ല കഞ്ചാവടിക്കുന്നവർ കൂടിയാണ്' താടിക്കാരിൽ ഒരാൾ പറയുന്നു. 'നിന്റെ ഈ താടി കാണാൻ ഒരു സുഖമില്ല. വടിച്ചു കളയെടാ'. അതിനുള്ള മറുപടി. 'പോടാ ഈ താടി എന്റെയൊരു വികാരമാണ്. അത് വടിക്കാൻ പറ്റില്ല'. മൊബൈൽ കിട്ടിയതിൽ കിരണും സിബിനും സന്തുഷ്ടരാണ്. ഒരു കുപ്പി വാങ്ങാനുള്ള തുക കിട്ടുമെന്നുറപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ ഫോണിൽ വിളിയെത്തി. അവർ പറഞ്ഞിടത്തു സിബിനെത്തി. വീൽ ചെയറിൽ മൊബൈൽ നഷ്ടപ്പെട്ട യൗവനക്കാരനെ ഉന്തി ഒരാളെത്തി. വീൽ ചെയറിൽ വന്നവൻ മദ്യവും മയക്കുമരുന്നും കഴിച്ചു വാഹനമോടിച്ച് അപകടത്തിൽപെട്ടതും, ചോര വാർന്നു പോയതും, വീൽ ചെയറിലായതും, കണ്ണീരിന്റെ കഥകൾ വിവരിച്ചു. സിബിന് പ്രതിഫലമായി ഒരു കുരിശുമാല സമ്മാനിച്ചിട്ടു സന്തോഷത്തോടെ യാത്രയാക്കി. അയാൾ പറഞ്ഞ വാക്കുകൾ സിബിന് പുതുജീവൻ പകരുന്നതായി തോന്നി. മനസ്സാകെ ഇളകിമറിഞ്ഞു. 
നാളെ താനും ഈ വീൽ ചെയറിൽ ഇരിക്കേണ്ടി വരുമോ? കണ്ണുകൾ ഈറനണിഞ്ഞു. മകന്റെ പെട്ടെന്നുണ്ടായ മാറ്റത്തിൽ പിതാവിന്റെ പിടയുന്ന ഹൃദയം ആനന്ദിച്ചു. മാത്യുവിന് അബിയോട് എന്തെന്നില്ലാത്ത ആദരവ് തോന്നി.

Latest News