Sorry, you need to enable JavaScript to visit this website.

സഹതാരത്തെ ആക്രമിച്ചു; ഷഹാദത്തിന്  മൂന്ന് വർഷം വിലക്ക്

ധാക്ക- മത്സരത്തിനിടെ സഹതാരത്തെ അടിക്കുകയും തൊഴിക്കുകയും ചെയ്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷഹാദത്ത് ഹുസൈന് മൂന്ന് വർഷത്തെ വിലക്ക്. അമ്പയർമാരുടെ റിപ്പോർട്ട് കണക്കിലെടുത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റേതാണ് ശിക്ഷാ നടപടി. ഇതിനുപുറമെ മൂന്ന് ലക്ഷം ടാക്ക (3,540 ഡോളർ) പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ കടുത്തുപോയെന്നും ഫലത്തിൽ തന്റെ കരിയർ തന്നെ അവസാനിക്കുമെന്നും 33 കാരനായ ഫാസ്റ്റ് ബൗളർ പറഞ്ഞു. മുൻകോപിയും സ്ഥിരം പ്രശ്‌നക്കാരനുമായ ഷഹാദത്തിന്റെ ക്രിക്കറ്റ് ജീവിതം ഇതോടെ അവസാനിക്കുമെന്നാണ് റിപ്പോർട്ട്. മുമ്പും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ള ഷഹാദത്തിന് അഞ്ച് വർഷത്തെ വിലക്കാണ് തീരുമാനിച്ചിരുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ടെക്‌നിക്കൽ കമ്മിറ്റി തലവൻ മിൻഹാജുൽ ആബ്ദീൻ അറിയിച്ചു. എന്നാൽ അവസാന രണ്ട് വർഷത്തെ വിലക്ക് പിന്നീട് മരവിപ്പിക്കുകയായിരുന്നു.
മുൻ ദേശീയ ടീമംഗമായ ഷഹാദത്ത് ഹുസൈൻ ഞായറാഴ്ച നടന്ന ദേശീയ ക്രിക്കറ്റ് ലീഗിനിടെയാണ് അക്രമം നടത്തിയത്. ധാക്കയും, ഖുൽനയും തമ്മിലുള്ള മത്സരത്തിനിടെ യുവ ഫാസ്റ്റ് ബൗളറായ അറഫാത്ത് സണ്ണി ജൂനിയറുമായി പന്ത് മിനുസപ്പെടുത്തുന്നതിനെ ചൊല്ലി തർക്കിക്കുകയും തല്ലുകയുമായിരുന്നു. 
ബംഗ്ലാദേശിനുവേണ്ടി 38 ടെസ്റ്റുകളും, 51 ഏകദനങ്ങളും കളിച്ചിട്ടുള്ള ഷഹാദത്ത് കേസിൽ പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ആദ്യമല്ല. 2015 ൽ വീട്ടുവേലക്ക് നിന്ന 11 കാരിയെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ ഷഹാദത്തിനും ഭാര്യക്കും രണ്ട് മാസത്തോളം ജയിലിൽ കിടക്കേണ്ടിവന്നിരുന്നു. 

 

Latest News