മയാമി - പി.എസ്.ജിയിൽ ചേരാനൊരുങ്ങുന്ന നെയ്മാറിനോട് ക്ലബ് വിടരുതെന്ന് ബാഴ്‌സലോണയിലെ സഹതാരങ്ങളുടെ കൂട്ടായ അഭ്യർഥന. പരിശീലനത്തിനിടെ ഒരു സഹതാരവുമായി ഉരസി നെയ്മാർ പിണങ്ങിപ്പോയെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ട്രയ്‌നിംഗിനിടെ സാദാ സംഭവമാണെന്നും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വാർത്തകൾക്കിടയിലായതിനാലാണ് പൊലിപ്പിക്കപ്പെടുന്നതെന്നും മിഡ്ഫീൽഡർ ആന്ദ്രെസ് ഇനിയെസ്റ്റ പറഞ്ഞു.
നെയ്മാർ ബാഴ്‌സലോണയിൽ തുടരണമെന്നാണ് ആഗ്രഹം. എന്നാൽ ട്രാൻസ്ഫർ നെയ്മാറിന്റെ വ്യക്തിപരമായ തീരുമാനമാണ്. എത്രയും പെട്ടെന്ന് നിലപാട് വ്യക്തമാക്കുന്നതാണ് നല്ലത്. തീരുമാനമെടുത്താൽ എന്തായാലും സഹതാരമെന്ന നിലിയൽ അതിനെ പിന്താങ്ങും. ലോകത്തിലെ മികച്ച കളിക്കാരിലൊരാളാണ് നെയ്മാർ. 20 കോടി ഡോളറല്ല അതിനെക്കാളധികം വിലമതിക്കുന്ന താരമാണ്. നെയ്മാറിന്റെ ശൈലി ബാഴ്‌സലോണക്ക് ഇണങ്ങുന്നതാണ്. ഞങ്ങൾക്കൊപ്പം അയാൾക്ക് ഒരുപാട് മെച്ചപ്പെടാനാവും -ഇനിയെസ്റ്റ പറഞ്ഞു. പണത്തിനോ അതോ കിരീടങ്ങൾക്കും അംഗീകാരങ്ങൾക്കോ പ്രാധാന്യം നൽകേണ്ടതെന്നത് നെയ്മാറാണ് തീരുമാനിക്കേണ്ടതെന്ന് അടുത്ത സുഹൃത്ത് കൂടിയായ ജെറാഡ് പിക്വെ അഭിപ്രായപ്പെട്ടു.
അതിനിടെ, ചൈനയിലെ ബാഴ്‌സലോണയുടെ പരസ്യ ഷൂട്ടിംഗ് ചടങ്ങിൽ പങ്കെടുക്കാൻ നെയ്മാർ തീരുമാനിച്ചത് ആശയക്കുഴപ്പം വർധിപ്പിച്ചു. ഷാംഗ്ഹായിയിലെ സംഘാടകർ കഴിഞ്ഞ ദിവസം ചടങ്ങ് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. നെയ്മാർ ട്രാൻസ്ഫർ ചർച്ചയുടെ തിരക്കിലായിരുന്നുവെന്നാണ് അവർ കാരണം പറഞ്ഞത്.
ബാഴ്‌സലോണ നെയ്മാറിന് പകരക്കാരനെ അന്വേഷിച്ചു തുടങ്ങി. ചെൽസിയുടെ ബ്രസീൽ താരം ഫെലിപ്പെ കൗടിഞ്ഞൊ, ബെൽജിയം താരം എഡൻ ഹസാഡ്, അത്‌ലറ്റിക്കൊ മഡ്രീഡിന്റെ ഫ്രഞ്ച് ആന്റോയ്ൻ ഗ്രീസ്മാൻ, ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഇംഗ്ലണ്ട് താരം ഡെലി അലി എന്നിവരെയാണ് അവർ നോട്ടമിട്ടിരിക്കുന്നത്.