Sorry, you need to enable JavaScript to visit this website.

സൗദിയിൽ ടാക്‌സി  നിരക്കുകൾ പുതുക്കി

റിയാദ്- സൗദിയിലെ ടാക്‌സി നിരക്കുകൾ പൊതുഗതാഗത അതോറിറ്റി പുതുക്കി. പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നിരക്കുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നയം പൊതുഗതാഗത അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. 


നാലു യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ടാക്‌സികളിൽ അഞ്ചര റിയാലിലാണ് മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങേണ്ടത്. ഓരോ കിലോമീറ്ററിനും 1.8 റിയാലായിരിക്കും നിരക്ക്. വെയ്റ്റിംഗ് ചാർജ് ആയി മിനിറ്റിന് 80 ഹലല വീതം നൽകണം. മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവ് വേഗത്തിൽ സഞ്ചരിക്കേണ്ടി വരുമ്പോഴും ഇതേപോലെ മിനിറ്റിന് 80 ഹലല നിരക്ക് അധികം നൽകണം. ടാക്‌സികളിലെ മിനിമം ചാർജ് പത്തു റിയാലാണ്. 


പുലർകാല സമയത്തെ ടാക്‌സി സർവീസുകളിൽ പത്തു റിയാലിലാണ് മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങുക. ഈ സമയത്തും മിനിമം ചാർജ് പത്തു റിയാലായിരിക്കും. കിലോമീറ്റർ, വെയ്റ്റിംഗ് ചാർജുകൾ എല്ലാ നേരത്തും ഒന്നാണ്. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ അർധരാത്രി 12 മുതൽ രാവിലെ ആറു വരെയും വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയും ശനിയും പുലർച്ചെ രണ്ടു മുതൽ രാവിലെ ആറു വരെയുമുള്ള സമയമാണ് ടാക്‌സി മീറ്റർ പത്തു റിയാലിൽ പ്രവർത്തിപ്പിച്ചു തുടങ്ങുന്ന പുലർകാല സമയമായി നിർണയിച്ചിരിക്കുന്നത്. 


അഞ്ചും അതിൽ കൂടുതലും യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ടാക്‌സികളിൽ ആറു റിയാലിലാണ് മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങുക. ഈ ടാക്‌സികളിൽ ഓരോ കിലോമീറ്ററിനും രണ്ടു റിയാലാണ് നിരക്ക്. വെയ്റ്റിംഗ് ചാർജ് ആയി മിനിറ്റിന് 90 ഹലല വീതം നൽകണം. മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവ് വേഗതയിൽ സഞ്ചരിക്കേണ്ടി വരുമ്പോഴും ഇതേ നിരക്ക് അധികം നൽകണം. ഈ ടാക്‌സികളിലും പുലർകാല നേരത്ത് പത്തു റിയാലിലാണ് മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങുക. 


വിദഗ്ധർ അടക്കമുള്ളവർക്ക് അഭിപ്രായ, നിർദേശങ്ങൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കി കരടു നയം നേരത്തെ അതോറിറ്റി പരസ്യപ്പെടുത്തിയിരുന്നു. പുതിയ നയം ബസുകൾ, ട്രെയിനുകൾ, ടാക്‌സികൾ എന്നിവക്ക് ബാധകമാണ്. വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചെലവ്, പൊതുഗതാഗത സംവിധാനത്തിന്റെ പ്രയോജനം, ഇന്ധന നിരക്ക് വർധന, റെയിൽവേ പദ്ധതി നടപ്പാക്കുന്നതിനുള്ള ചെലവ് തുടങ്ങി വിവിധ ഘടകങ്ങൾക്ക് അനുസൃതമായി ഓരോ അഞ്ചു വർഷത്തിലും നിരക്കുകൾ പരിഷ്‌കരിക്കുമെന്ന് പുതിയ നയം വ്യക്തമാക്കുന്നു. 


ട്രെയിനുകളിൽ ഒറ്റത്തവണ യാത്രക്കുള്ള ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും ഫാമിലി ടിക്കറ്റുകളും ഏർപ്പെടുത്തൽ നിർബന്ധമാണെന്ന് പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച പുതിയ നയം വ്യക്തമാക്കുന്നു. വികലാംഗർക്കും അനുഗമിക്കുന്ന ഒരാൾക്കും അർബുദ രോഗികൾക്കും ഇക്കോണമി ക്ലാസ് ടിക്കറ്റിൽ 50 ശതമാനം ഇളവ് നൽകണമെന്ന് പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. ആറു വയസ്സിൽ കുറവുള്ള കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കണം. പതിനെട്ടു വയസ്സു വരെ പ്രായമുള്ളവർക്ക് 50 ശതമാനം ഇളവ് അനുവദിക്കണം. 

Latest News