Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ കളിക്കുമോ, പിന്മാറുമോ? ഇന്നറിയാം

ന്യൂദല്‍ഹി - ഇന്ത്യന്‍ ടെന്നിസ് ടീം അടുത്ത മാസം പാക്കിസ്ഥാനില്‍ ഡേവിസ് കപ്പ് കളിക്കുമോ പിന്മാറുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമറിയാം. കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ മത്സരത്തിന്റെ വേദി മാറ്റുകയോ നീട്ടി വെക്കുകയോ വേണമെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ) രാജ്യാന്തര ടെന്നിസ് ഫെഡറേഷനോട് (ഐ.ടി.എഫ്) അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ സുരക്ഷാ സാഹചര്യം തൃപ്തികരമാണെന്ന സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തലിനെ അവലംബിക്കുകയാണ് ഐ.ടി.എഫ്. രണ്ട് ആവശ്യങ്ങളും അവര്‍ തള്ളി.
എന്നാല്‍ സുരക്ഷാ ഏജന്‍സികളുമായി ടെലികോണ്‍ഫറന്‍സ് നടത്തി പദ്ധതികളെക്കുറിച്ച് മനസ്സിലാക്കാന്‍ എ.ഐ.ടി.എക്ക് ഐ.ടി.എഫ് അവസരം നല്‍കിയിരിക്കുകയാണ്. ഇന്ന് നടക്കുന്ന ടെലികോണ്‍ഫറന്‍സില്‍ ടീം ക്യാപ്റ്റന്‍ മഹേഷ് ഭൂപതിയും പങ്കെടുക്കും. പാക്കിസ്ഥാനില്‍ കളിക്കാനുളള വൈമനസ്യം ഭൂപതി നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 
ഇന്ത്യയുടെ ആശങ്ക ഐ.ടി.എഫ് അംഗീകരിച്ചില്ലെങ്കില്‍ മത്സരത്തില്‍ പങ്കെടുക്കുകയോ പിന്മാറുകയോ മാത്രമാണ് വഴി. പിന്മാറുന്നത് ടീമിന് വലിയ ദോഷം ചെയ്യും. ഏഷ്യ-ഓഷ്യാന ഗ്രൂപ്പ് രണ്ടിലേക്ക് ഇന്ത്യ തരംതാഴ്ത്തപ്പെടും. ലോക ഗ്രൂപ്പില്‍ തിരിച്ചെത്താന്‍ 2022 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. 
പിന്മാറാന്‍ ടീം ഉദ്ദേശിക്കുന്നില്ലെന്ന് ഭൂപതി വ്യക്തമാക്കിയിട്ടുണ്ട്. ഐ.ടി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. എ.ഐ.ടി.എയുടെ സ്ഥിരം പ്രസിഡന്റ് അനില്‍ ഖന്ന ഐ.ടി.എഫ് ബോര്‍ഡിലുണ്ട്. എങ്കിലും അദ്ദേഹത്തിന് കാര്യമായൊന്നും ചെയ്യാനാവില്ലെന്നാണ് സൂചന. 


 

Latest News