ഫൈനലിൽ തോറ്റെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് താനെന്ന് മുസാഅദ് തെളിയിച്ചു. തോൽപിക്കാൻ ഏറ്റവും
പ്രയാസമുള്ള കളിക്കാരിലൊരാൾ കൂടിയാണ് സൗദി താരം. ഈ സീസണിൽ മുസാഅദ് നേടിയ കിരീടങ്ങൾ അതിന് തെളിവാണ്.
തുടർച്ചയായി രണ്ടു തവണ ഫിഫയുടെ ഇ-വേൾഡ് കപ്പ് ചാമ്പ്യനാവാനുള്ള സുവർണാവസരം സൗദി അറേബ്യക്കാരൻ മുസാഅദ് അൽദോസരി എന്ന എം.എസ്‌ദോസരിക്ക് തലനാരിഴക്ക് നഷ്ടപ്പെട്ടു.
ഇ വേൾഡ്കപ്പിൽ മുസാഅദിന്റെ കളിപ്പേരാണ് എം.എസ്‌ദോസരി. ചരിത്രത്തിലിതുവരെ ആർക്കും ഫിഫ ഇ-വേൾഡ് കപ്പ് കിരീടം നിലനിർത്താനായിട്ടില്ല. കഴിഞ്ഞ തവണ ചാമ്പ്യനായ മുസാഅദ് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് സെമി ഫൈനലിലെത്തിയത്. എക്‌സ്‌ബോക്‌സ് ചാമ്പ്യനാവുകയും ചെയ്തു. എന്നാൽ അവസാന പോരാട്ടത്തിൽ ജർമനിയുടെ മുഹമ്മദ് ഹർകൂസ് എന്ന 'മോഓബ'യോട് പത്തൊമ്പതുകാരൻ തോറ്റു.
ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളികളും ജയിച്ച ഏക കളിക്കാരനാണ് മുസാഅദ്. പ്രി ക്വാർട്ടറിൽ എക്‌സ്‌ബോക്‌സ് അതികായനായ 'മെഗാബിറ്റി'നെ മറികടന്നു. ക്വാർട്ടർ ഫൈനലിലാണ് മുസാഅദിന്റെ ആക്രമണ മികവ് പൂർണമായി കണ്ടത്. റോഗ് ടീമംഗമായ 'ഗോൾമഷീ'നെ തോൽപിച്ച് സെമി ഫൈനലിൽ സ്ഥാനം പിടിച്ചു.
അവസാന നാലിലെ ഓപണിംഗ് ഗെയിമിൽ പിന്നിൽനിന്ന് തിരിച്ചടിച്ച് തുടർച്ചയായ രണ്ടാം തവണയും എക്‌സ്‌ബോക്‌സ് കിരീടം സ്വന്തമാക്കി. എന്നാൽ കലാശപ്പോരാട്ടത്തിൽ മോഓബയോട് 2-3 ന് തോറ്റു. ജർമനി ആദ്യമായാണ് ഇ-വേൾഡ് കപ്പ് നേടുന്നത്. ഫൈനലിൽ തോറ്റെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് താനെന്ന് മുസാഅദ് തെളിയിച്ചു. തോൽപിക്കാൻ ഏറ്റവും പ്രയാസമുള്ള കളിക്കാരിലൊരാൾ കൂടിയാണ് സൗദി താരം. ഈ സീസണിൽ മുസാഅദ് നേടിയ കിരീടങ്ങൾ അതിന് തെളിവാണ്. ഫിഫ ഇ-വേൾഡ് കപ്പിൽ എക്‌സ്‌ബോക്‌സ് ലോക ചാമ്പ്യൻ, ഡിസംബറിൽ എഫ്.യു.ടി ചാമ്പ്യൻസ് കപ്പ്, മാർച്ചിൽ ജിഫിനിറ്റി ഫിഫ സീരീസ് ചാമ്പ്യൻ, ഏപ്രിലിൽ എഫ്.യു.ടി ചാമ്പ്യൻസ് കപ്പ്, 2019 ഇസൗദി പ്രൊഫഷനൽ ലീഗ് ചാമ്പ്യൻ.
ഫിഫി ഇ-വേൾഡ് കപ്പ് ചാമ്പ്യനാവുന്ന രണ്ടാമത്തെ സൗദി താരമാണ് മുസാഅദ്. 2015 ൽ മ്യൂണിക്കിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അബ്ദുൽ അസീസ് അൽശെഹ്‌രി കിരീടം നേടിയിരുന്നു.
2018 ൽ കിരീടം നേടിയപ്പോൾ രണ്ടര ലക്ഷം ഡോളറാണ് മുസാഅദിന് പ്രൈസ് മണി ലഭിച്ചത്. ഫിഫയുടെ മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുന്ന ഫിഫ ബെസ്റ്റ് ചടങ്ങിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.