Sorry, you need to enable JavaScript to visit this website.

ഹൃദയം കവർന്ന് ദമാമിലെ കൊച്ചു മിടുക്കി

ദമാമിലെ കലാ സാംസ്‌കാരിക വേദികളിൽ ആടിപ്പാടി നാലു വയസ്സുകാരി ധൻവി ഹരികുമാർ പ്രവാസികളുടെ ഹൃദയം കവരുന്നു. കലാ വേദികളിൽ ഗാനങ്ങൾ പാടി തുടങ്ങുന്നതോടെ ഈ കൊച്ചു മിടുക്കി അമ്മയുടെ മടിത്തട്ടിൽനിന്നും ഊർന്നിറങ്ങി നേരെ സ്റ്റേജിലേക്ക് നീങ്ങും. യാതൊരു സഭാ കമ്പവുമില്ലാതെ പിന്നീടങ്ങോട്ടു ഈ മിടുക്കിയുടെ തകർക്കലാണ്. ഒരു വിശ്രമവുമില്ലാതെ പാടിയാടുന്ന ധൻവി സിനിമാറ്റിക് ക്ലാസിക്കൽ ഡാൻസുകളിൽ പ്രാവീണ്യം നേടിയവരെ പോലും തോൽപിച്ചുകൊണ്ടുള്ള നൃത്ത ചുവടുകളുമായാണ് വേദി കൈയടക്കുന്നത്. ഇന്നേവരെ നൃത്തത്തിന്റെ ബാലപാഠങ്ങൾ പോലും അഭ്യസിക്കാത്ത ധൻവി സ്‌റ്റേജു പ്രോഗ്രാമുകളും ടെലിവിഷൻ ഷോകളും കണ്ടാണ് നൃത്തം അഭ്യസിച്ചത്. നടനകലയുടെ ചാരുതയും മുദ്രകളും ചുവടുകളും ഒരണു പോലും വ്യതിചലിക്കാതെ ആടി രസിപ്പിക്കുന്നു. ഇരുത്തം വന്ന പ്രൊഫഷണൽ നർത്തകിമാരുടെ ഗണത്തിലേക്കാണ് ധൻവി കയറിപ്പോകുന്നത്. 
കഴിഞ്ഞ ദിവസം സിനിമാ പിന്നണി ഗായകൻ നേതൃത്വം നൽകുന്ന ദമാമിലെ ഒരു പൊതു പരിപാടിയിൽ ഇതിന്റെ സംഘാടകരെ ഈ കൊച്ചു മിടുക്കി തന്നെ നേരിൽ കണ്ടു ഒരവസരം നൽകണമെന്ന് അപേക്ഷിച്ചെങ്കിലും കൊച്ചു കുട്ടിയല്ലേ എന്ന മട്ടിൽ ഒഴിവാക്കി. എന്നാൽ അൽപ സമയത്തിന് ശേഷം സ്റ്റേജിലേക്ക് കയറിയാടിയ  ധൻവി അവിടെ കൂടിയ പ്രവാസി സമൂഹത്തിന്റെ സ്‌നേഹ വായ്പ് സ്വീകരിച്ചാണ് മടങ്ങിയത്. ധൻവിയുടെ കഴിവ് കൊണ്ട് തന്നെ ദമാമിലെ പല വ്യാപാര സ്ഥാപനങ്ങളും കഴിഞ്ഞ ഈദാംശസകൾ അറിയിക്കുന്ന പരസ്യത്തിൽ ശബ്ദം നൽകുകയും വീഡിയോ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷമായി അൽകോബാറിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്—എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിയായ ഹരികുമാറിന്റെയും സൗമ്യയുടെയും മകളായ ധൻവി ഹരികുമാർ പ്ലേ സ്‌കൂളിൽ പഠിക്കുകയാണ്. സഹോദരൻ ധ്യാൻ ഹരികുമാർ ദമാം ഇന്ത്യൻ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. അതിശയിപ്പിക്കുന്ന തരത്തിൽ ഈ കൊച്ചു മിടുക്കിയുടെ കലാ പ്രകടനം കണ്ടു നിരവധി ആളുകളുടെ അഭ്യർത്ഥന കൂടി പരിഗണിച്ചു നൃത്തവും സംഗീതവും നല്ലൊരു അധ്യാപകന് കീഴിൽ അഭ്യസിപ്പികണമെന്നാണ് ആഗ്രഹമെന്ന് ്അച്ചൻ ഹരി കുമാർ പറയുന്നു.
 

Latest News