Sorry, you need to enable JavaScript to visit this website.

ജപമന്ത്രങ്ങൾ ഉള്ളുണർത്തിയ മണ്ണും വിണ്ണും

(ഒരു സന്നദ്ധ സേവകൻ മീഡിയ റൂമിൽ പറഞ്ഞത്)

ഹജ് കാലത്തെ മക്ക. കൂടാരങ്ങളുടെ താഴ്‌വരയിൽ ഫജ്‌റ് കഴിഞ്ഞിരിക്കുന്നു. പശ്ചാത്താപ പരവശതയിൽ ഗദ്ഗദം വിളഞ്ഞ് പഴുത്ത ആലിപ്പഴം ആ തീർത്ഥാടകയുടെ കണ്ണിലൂടെ അടർന്നു വീണുകൊണ്ടിരുന്നു. അതിൽനിന്ന് മിനായിലെ സൂര്യൻ മഴവില്ലുകളെ കോർത്തെടുത്തു. തേങ്ങലടങ്ങാതെ അവരുടെ കണ്ണടരുകൾ ഒരു പ്രാർത്ഥനാ തീർത്ഥമായി. അത് ഉമ്മുൽ ഖുറായിലെ കുവൈത്ത് മസ്ജിദിൽ വിതാനിച്ച വെണ്ണക്കല്ലിൽ പൊട്ടിച്ചിതറി. പ്രായാധിക്യം ചാപ്പ കുത്തിയ മുഖത്ത് ഉപാസനയുടെ കരം തലോടി ഉമ്മൂമ്മ എഴുന്നേറ്റു.
എവിടെ ഉസാമ?. പരിഭ്രമത്തോടെ അവർ വിളിച്ചുകരഞ്ഞു, 
''ഉസാമാ... യാ... ഉസാമാ....''
ലബൈക്കയുടെ ആരവങ്ങളിൽ ഉമ്മൂമ്മയുടെ വിളിയാളം ദുർബലമായി. കൂട്ടം തെറ്റി എന്ന് ബോധ്യമായപ്പോൾ അപകടം തീണ്ടിയ നിലവിളി വിലാപമായി. ഉമ്മൂമ്മക്ക് മിനായിൽ മകനെ നഷ്ടടപ്പെട്ടിരിക്കുന്നു. ഫലസ്തീനിൽനിന്ന് വന്നതാണ് ഉമ്മു ഉസാമ. നടന്നു തളർന്ന അവരുടെ സന്ധികളിലെല്ലാം നീർക്കെട്ടുണ്ട്. കൂടാര നഗരിയിൽ അവർ താമസിക്കുന്ന തമ്പ് എവിടെയാണെന്നറിയില്ല, ഉമ്മു ഉസാമക്ക്. എല്ലാ ഹാജിമാർക്കും അടയാളങ്ങളുടെ മുദ്ര ചാർത്തിയ കൈവളയും തിരിച്ചറിയൽ കാർഡുമുണ്ട്. പക്ഷേ ഉമ്മൂമ്മയെ സംബന്ധിച്ചടത്തോളം അങ്ങനെ ചില സമ്പ്രദായങ്ങൾ ഉള്ളത് തന്നെ ഹജ് വളണ്ടിയർ മുന്നിലെത്തിയപ്പോൾ മാത്രമാണ് അവർ മനസ്സിലാക്കുന്നത്. ഉമ്മൂമ്മ നൽകിയ മൊബൈൽ നമ്പറിൽ അയാൾ വിളിച്ചു നോക്കി. എന്നാൽ മറുതലയ്ക്കൽ ഉന്നം തെറ്റിയതിന്റെ വിളംബരങ്ങൾ ആവർത്തിച്ചു. ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ എന്നെ രക്ഷിക്കൂ എന്നായി വശക്കേടിലായ ഉമ്മു ഉസാമ. തമ്പിന്റെ അടയാളമായി ഒരു ഫലസ്തീനിയൻ കൊടി കൂടാരത്തിന് മുന്നിൽ പാറുന്നുണ്ട്. അത് മാത്രമേ അവർക്കറിയൂ. ലഭ്യമായ വിവരം വെച്ച് അര നാഴിക നടന്നതേയുള്ളൂ. പ്രായം മെരുക്കിയ പെണ്ണുടൽ തളർന്നുപോയി. ഇനി ഒരടി മുന്നോട്ടില്ലെന്നായി അവർ.
വളണ്ടിയർ അവരെ വാരിയെടുത്തു. സേവന സെല്ലിന്റെ വാട്‌സാപിലേക്ക് വിവരം പറന്നു. നിമിഷാർധം, തൊട്ടടുത്ത ഹെൽപ് ലൈൻ പോയന്റിൽനിന്ന് പരിഹാരം വന്നു. സഹായഹസ്തം വീൽ ചെയറിന്റെ രൂപത്തിൽ കുതിച്ചെത്തി. രക്താങ്കിതമായ ഫലസ്തീനിയൻ പതാക തേടി ആ ഉന്തുവണ്ടിയുടെ ചക്രങ്ങൾ മിനാ താഴ്‌വരയിലൂടെ ഉരുണ്ടു. നാഴികകൾ വിനാഴികകൾ താണ്ടി കൂടാരങ്ങളുടെ നഗരിയിൽ അയാൾ അലഞ്ഞു. 
കത്തിയാളുകയാണ് മധ്യാഹ്ന സൂര്യൻ. വെയിൽ മോന്തി ജ്വലിക്കുന്ന ഭൂമിയിൽ കരുണ ചുരത്തുന്ന സേവകനും തളരുമെന്നായി. അപ്പോൾ അയാൾ ഒരു പാലത്തിന്റെ ഓരത്ത് തണൽ ചാരി നിന്നു. കൈയിൽ സംസമുണ്ട്. 
അതുകൊണ്ടയാൾ ആദ്യം ഉമ്മു ഉസാമയുടെ ദാഹമകറ്റി. പിന്നെ സ്വന്തം മുഖത്തും മൂർദ്ദാവിലും തീർഥജലം വീഴ്ത്തി. ദാഹമകന്ന് കണ്ണ് തുറന്നപ്പോൾ അയാൾ ഉമ്മു ഉസാമയുടെ ചെരിപ്പടിക്കാലിൽ സ്വർഗം കണ്ടു. ഏതോ ഉൾവിളി സംഭരിച്ച ഊർജത്തിൽ ഉന്തുവണ്ടിയുടെ ഉരുക്കു താളങ്ങൾ മുന്നോട്ട് കുതിച്ചു. ഹാജറയുടെ കണ്ണീരുപ്പു നനഞ്ഞ അല്ലാഹുവിന്റെ അതിഥികളുടെ ഭൃത്യനാണയാൾ. പുത്രബലിയുടെ ആത്മ സമർപ്പണത്തിനു മുന്നിൽ തല കുനിച്ചുപോയ 
മലമടക്കുകൾക്കിടയിലൂടെയാണ് ഉന്തുവണ്ടിയുടെ യാത്ര. ത്യാഗത്തിൽ കുളിച്ചു തോർത്തി കാരുണ്യത്തിന്റെ ഈറനുടുത്ത ഒരോർമ. 
ഇബ്രാഹീം നബിയായി അയാൾക്ക് മുന്നിൽ നടക്കുന്നുണ്ട്. മനുഷ്യനായി ജനിച്ച് മാലാഖയേക്കാൾ ഉയിർക്കുകയായിരുന്നല്ലോ ഇബ്രാഹീം. സഹന ശക്തിയിൽ മനുഷ്യ കുലത്തിനാകെ മാർഗ ദർശനം ചെയ്ത പ്രവാചകൻ. ദൈവസൃഷ്ടിയിൽ ഉന്നതനായ മനുഷ്യനെ സ്‌നേഹപാഠത്താൽ ഉത്തമനാക്കിയ തിരുദൂതൻ. അറഫയിലോ മിനായിലോ മുസ്ദലിഫയിലോ കൈവീശി നടക്കുമ്പോൾ ആ സ്‌നേഹപാഠം തേടിവന്ന ഒരു ഹൃദയം കൈവിരലിൽ സ്പർശിക്കുമെന്ന് ഓരോ സന്നദ്ധ സേവകനുമറിയാം. രണ്ടു കഷ്ണം തൂവെള്ളകളുടെ സഞ്ചയത്തിൽ കാരുണ്യത്തികവിന്റെ ഒരു വാക്കിലോ നോക്കിലോ ലോകം അപ്പോൾ മറ്റൊന്നാകും. അവിടെ അതിരുകൾ മായും. കടലും വൻകരകളും അലിഞ്ഞില്ലാതെയാകും. 
യന്ത്രവൽക്കൃത സമൂഹത്തിൽ അത്യന്താധുനിക സാങ്കേതിക വിദ്യകളെല്ലാം വിന്യസിച്ച വിശുദ്ധ ഭൂമിയിലെ 'മഅ്ശറയിൽ' യന്ത്രസഹായം അസാധ്യമായിടത്ത് മനുഷ്യ സംഘത്തിന്റെ ബുദ്ധിയും കഴിവും വിജയം വരിക്കുന്ന അദ്ഭുത കഥ കൂടിയാണത്. കമ്പോള സ്വപ്‌നങ്ങളുടെ ഉടയാട ചുറ്റി സ്പീഡ് ഗവേണില്ലാതെ പായുന്നതിനിടയിൽ സ്വയമറിയാതെ ട്രാഫിക് ജാമിലാവുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥ. ഇത്തരം സന്ദർഭങ്ങളിൽ നിന്നുയരുന്ന വിലാപത്തിന്റെ മാറ്റൊലികളിലേക്കാണ് അനുതാപത്തിന്റെ സ്വയം സമർപ്പിതമായ വളണ്ടിയറുടെ ചൂണ്ടുവിരലുകൾ നീണ്ടുചെല്ലുന്നത്.

***    ***    ***

ഉന്തു വണ്ടി ഉമ്മു ഉസാമയുടെ തമ്പിലെത്തുമ്പോൾ അസ്തമയ സൂര്യൻ മക്കയിലെ മലയിടുക്കിലെവിടെയോ മറഞ്ഞിരുന്നു. ഒരു പകൽ മുഴുവൻ അലഞ്ഞതിന്റെ ആലസ്യത്തിൽ ഉമ്മു ഉസാമ ഒഴിച്ചിട്ട വീൽചെയറിൽ അയാൾ തളർന്നിരുന്നു. ജപമാലയിൽ തസ്ബീഹുകളുടെ ഉരുക്കഴിച്ച് കൂടാരത്തിലേക്ക് കയറിപ്പോയ ഉമ്മു ഉസാമ കുറച്ച് ഡോളറുമായി മടങ്ങിവന്നു. ഇല്ല, അയാൾക്കന്യമാണല്ലോ ആ വിനിമയം. സ്‌നേഹപൂർവം നിരസിച്ച് തിരിച്ചു നടക്കുമ്പോൾ വിസ്മയം പൂണ്ട ഉമ്മു ഉസാമയുടെ സ്‌നേഹം ചാലിച്ച ഉപചാരങ്ങൾ പിന്നിൽ നിന്നുയർന്നു. വാമൊഴിയിലെ വാത്സല്യം അയാളെ അടിമുടി ഉഴിഞ്ഞു. തളർന്നവശനായിട്ടും ആ ചെറുപ്പക്കാരൻ അടുത്ത ഹാജിയെ തേടി ദൂരെദൂരെ പുരുഷാരത്തിൽ ഒരു പൊട്ടായി മാറുന്നത് ഉമ്മു ഉസാമ സാകൂതം നോക്കിനിന്നു. ''ദൈവമേ...നീയാ സേവകന്റെ മാതാപിതാക്കൾക്ക് കരുണ ചെയ്യേണമേ....' തീർത്ഥാടകയുടെ പ്രാർഥനയിൽ കരൾ പൊട്ടിയൊലിച്ച ആകാശച്ചെരിവിൽ ചെമ്പട്ടുടുത്ത മേഘങ്ങൾ മഗ്‌രിബ് ബാങ്കിനു കാതോർത്തു നിന്നു. അല്ലാഹു അക്ബർ..........
 

Latest News