റിയാദ് - യെമനിൽ ഹൂത്തി മിലീഷ്യകളായ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിലകപ്പെട്ട 81 ആഫ്രിക്കക്കാരെ സൗദി സൈന്യം രക്ഷപ്പെടുത്തിയതായി സഖ്യസേന അറിയിച്ചു. സഅ്ദയിലെ ഖതാബിർ ജില്ലയിലെ ആലുസാബിത് സൂഖിൽ നിന്നാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ സൗദി സൈന്യം രക്ഷപ്പെടുത്തിയത്. സംഘത്തിൽ ഇരുപതു പേർ സ്ത്രീകളും രണ്ടു പേർ കുട്ടികളുമാണ്. തങ്ങളുടെ നിരയിൽ ചേർന്ന് യുദ്ധം ചെയ്യുന്നതിനും ആയുധങ്ങൾ നീക്കം ചെയ്യുന്നതിനും കിടങ്ങുകൾ കുഴിക്കുന്നതിനും ആഫ്രിക്കക്കാരെ ഹൂത്തികൾ നിർബന്ധിക്കുകയായിരുന്നു.
ഹൂത്തികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയ ആഫ്രിക്കക്കാരെ കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്ററിനു കീഴിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സയും മറ്റു സഹായങ്ങളും നൽകി. പട്ടിണി മൂലവും മോശം സാഹചര്യത്തിൽ ബന്ദികളാക്കിയതിനാലും സംഘത്തിൽ ഭൂരിഭാഗം പേരും അവശരായിരുന്നു.