20 തവണ ബലാത്സംഗം ചെയ്ത നൈജീരിയക്കാരന് ജയില്‍

ദുബായ്- ഇരുപതു തവണ വനിതയെ ബലാത്സംഗം ചെയ്യുകയും പട്ടിക്ക് കൊടുക്കുന്ന ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത നൈജീരിയക്കാരനെ ദുബായ് കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. തുടര്‍ന്ന് ഇയാളെ നാടുകടത്തും.
ദുബായ് മറീനയിലെ ഒരു കോഫി ഷോപ്പില്‍ വെച്ച് പരിചയപ്പെട്ട സെര്‍ബിയക്കാരിയെയാണ് 31 കാരനായ നൈജീരിയക്കാരന്‍ പ്രലോഭിപ്പിച്ച് കൊണ്ടുപോയത്. സോഷ്യല്‍ മീഡിയയായ ബദൂ വഴിയാണ് ഇവരാദ്യം പരിചയപ്പെട്ടത്. തുടര്‍ന്ന് കോഫി ഷോപ്പില്‍ കണ്ടുമുട്ടുകയായിരുന്നു.
53 കാരിയായ സെര്‍ബിയക്കാരി ജനുവരിയിലാണ് ഇയാളെ കണ്ടുമുട്ടിയത്. തുടര്‍ന്ന് അല്‍ ബാര്‍ഷയിലെ അപാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി. അവിടെവെച്ച് കത്തി കാട്ടി തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
തന്റെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും ഷൂസും വസ്ത്രങ്ങളുമെല്ലാം അയാളെടുത്തു. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട് 20 തവണയോളം ബലാത്സംഗം ചെയ്തു. എത്ര ദിവസം മുറിയില്‍ പാര്‍പ്പിച്ചു എന്ന് വ്യക്തമല്ല.
ശാരീരികമായി ഉപദ്രവിക്കുകയും പട്ടിത്തീറ്റ തരികയും ചെയ്തു. മറ്റു ഭക്ഷണമൊന്നും കൊടുത്തില്ലെന്നും കോടതി രേഖകളില്‍ പറയുന്നു.
മോചിതയായ ശേഷം ദുബായ് പോലീസിലെത്തി ഇവര്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി പരിശോധിച്ച പോലീസ് നൈജീരിയക്കാരന്റെ പിന്നാലെ സ്ത്രീ കെട്ടിടത്തിലേക്ക് വരുന്നത് കണ്ടെത്തി. എന്നാല്‍ ഇയാളുടെ കൈയില്‍ ആയുധം ഉണ്ടായിരുന്നതായി വ്യക്തമല്ല.

 

Latest News