കുവൈത്ത് സിറ്റി- അടുത്തിടെ കുവൈത്ത് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത മുസ്‌ലിം ബ്രദർഹുഡിനു കീഴിലെ ഭീകര സംഘത്തിൽ പെട്ടവർ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച വിശദമായ വിവരങ്ങൾ കൈമാറുന്നതിന് രാജ്യത്തെ ബാങ്കുകളോടും മണി എക്‌സ്‌ചേഞ്ചുകളോടും അധികൃതർ ആവശ്യപ്പെട്ടു. പണം വെളുപ്പിക്കലും ഭീകരതക്കുള്ള സാമ്പത്തിക സഹായവും ചെറുക്കുന്നതിന് പ്രവർത്തിക്കുന്ന പ്രത്യേക ഡിപ്പാർട്ട്‌മെന്റാണ് ബാങ്കുകളിൽ നിന്നും മണി എക്‌സ്‌ചേഞ്ചുകളിൽ നിന്നും വിവരങ്ങൾ തേടിയത്.
ഭീകര സംഘാംഗങ്ങൾ 2018 ഫെബ്രുവരി ഒന്നു മുതൽ 2019 ജൂലൈ 11 വരെയുള്ള കാലയളവിൽ ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്ത പണത്തെ കുറിച്ച വിശദ വിവരങ്ങൾ കൈമാറാനാണ് നിർദേശം. ജൂലൈ 12 ന് ആണ് ഭീകര സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്.
രാജ്യത്ത് ഒളിച്ചുകഴിയുന്നതിനും വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതിനും ഭീകരർക്ക് വേണ്ട സഹായ സൗകര്യങ്ങൾ ചെയ്തുകൊടുത്തവരെ കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്ന് കുവൈത്ത് മന്ത്രിസഭ പറഞ്ഞു. ബ്രദർഹുഡ് ഭീകര സംഘവുമായോ രാജ്യരക്ഷ തകർക്കുന്നതിന് ശ്രമിക്കുന്ന മറ്റു ഭീകര ഗ്രൂപ്പുകളുമായോ സഹകരിച്ചതായി കണ്ടെത്തുന്നവർക്കെതിരെ കർക്കശ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
അറസ്റ്റിലായ ഭീകര സംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് കുവൈത്ത്, ഈജിപ്ഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം അന്വേഷണം നടത്തുന്നുണ്ട്. ഈജിപ്തിലെ ബ്രദർഹുഡ് അംഗങ്ങൾക്ക് സംഘാംഗങ്ങൾ പണം അയച്ചുനൽകിയതിനെ കുറിച്ച വിവരങ്ങൾ ഈജിപ്ത് കുവൈത്തിന് കൈമാറിയിട്ടുണ്ട്.
കുവൈത്ത് അറസ്റ്റ് ചെയ്ത് ഈജിപ്തിലേക്ക് നാടുകടത്തിയ ഭീകര സംഘത്തെ ഈജിപ്ഷ്യൻ സുരക്ഷാ വകുപ്പുകൾ ചോദ്യം ചെയ്തുവരികയാണ്. മുസ്‌ലിം ബ്രദർഹുഡിന് കീഴിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതായി ജൂലൈ 12 ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഈജിപ്തുകാരായ എട്ടംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഈജിപ്ഷ്യൻ കോടതികൾ പതിനഞ്ചു വർഷം വരെ തടവിന് ശിക്ഷിച്ചതോടെ പ്രതികൾ കുവൈത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.