ചെന്നൈ- റസലിന്റെ ഒറ്റയാൾ പോരാട്ടത്തിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രക്ഷിക്കാനായില്ല. ഐ.പി.എൽ പന്ത്രണ്ടാം സീസണിലെ ആദ്യ ഒന്നും രണ്ടും സ്ഥാനക്കാർ ഏറ്റുമുട്ടിയപ്പോൾ വിജയം നിലവിലുള്ള ജേതാക്കളായ ചെന്നൈക്ക്. ഏഴു വിക്കറ്റിനായിരുന്നു ജയം. ആന്ദ്രെ റസ്സലിന്റെ (50*) ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കിൽ കൊൽക്കത്തയുടെ നില കൂടുതൽ പരിതാപകരമാവുമായിരുന്നു. 44 പന്തിൽ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുൾപ്പെട്ടതായിരുന്നു റസലിന്റെ ഇന്നിംഗ്‌സ്.
നാലോവറിൽ ഇരുപത് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് കൊയ്ത ചാഹറാണ് കൊൽക്കത്തയെ വരുതിയിലാക്കിയത്. മുൻനിര ബാറ്റ്‌സ്മാൻമാരായ ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, നിധീഷ് റാണ എന്നിവരുടെ വിക്കറ്റുകൾ ചാഹർ വീഴ്ത്തി. കൊൽക്കത്ത നിരയിൽ റസലിന് പുറമെ മറ്റൊരാൾക്കും ഇരുപത് റൺസ് പോലും എടുക്കാനായില്ല. ഇതോടെ കൊൽക്കത്തയുടെ മൊത്തം സ്‌കോർ 108 റൺസിലൊതുങ്ങി. ദിനേഷ് കാർത്തിക് 21 പന്തിൽ 19 ഉം, റോബിൻ ഉത്തപ്പ ഒൻപത് പന്തിൽ 11 റൺസും നേടി. ദിനേഷ് കാർത്തികിനെ ഇംറാൻ താഹിറിന്റെ പന്തിൽ ഹർഭജൻ സിംഗാണ് പിടിച്ചുപുറത്താക്കിയത്. റോബിൻ ഉത്തപ്പ ചാഹറിന്റെ പന്തിൽ കേദാർ ജാദവിന് പിടി നൽകി കൂടാരം കയറി. ക്രിസ് ലിൻ 0, സുനിൽ നരൈയ്ൻ 6, നിധീഷ് റാണ 0, ശുഭ്മാൻ ഗിൽ 9, പിയൂഷ് ചാവ്‌ല 8, കുൽദീപ് യാദവ് 0, പ്രസീദ് കൃഷ്ണ 0, ഹാരി ഗർനേ 1 എന്നിങ്ങനെയായിരുന്നു കൊൽക്കത്തയുടെ മറ്റ് ബാറ്റ്‌സ്മാൻമാരുടെ സമ്പാദ്യം. ഹർഭജൻ സിംഗ് നാലോവറിൽ 15 റൺസ് വഴങ്ങി രണ്ടും ഇംറാൻ താഹിർ നാലോവറിൽ 21 റൺസ് വിട്ടുകൊടുത്ത് 2 ഉം വിക്കറ്റ് നേടി. ജദേജ നാലോവറിൽ 17 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. സ്‌കോട്ട് കുഗ്‌ലിജിൻ നാലോവറിൽ 34 റൺസ് വിട്ടുകൊടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി. ചെന്നൈക്ക് പത്തും കൊൽക്കത്തക്ക് എട്ടും പോയിന്റാണ് നിലവിൽ.
45 പന്തിൽ പുറത്താകാതെ 43 റൺസ് നേടിയ ഡു പ്ലസിസാണ് ചെന്നൈ നിരയിൽ കൂടുതൽ റൺസ് നേടിയത്. ഷെയിൻ വാട്‌സൺ ഒൻപത് പന്തിൽ പതിനേഴ് റൺസ് നേടി. സുനിൽ നരൈയ്‌നാണ് മൂന്നാമത്തെ ഓവറിൽ വാട്‌സണെ പിയൂഷ് ചാവ്‌ലക്ക് പിടി നൽകി പറഞ്ഞയച്ചത്. സുരേഷ് റെയ്‌ന 13 പന്തിൽ 14 റൺസ് നേടി. സുനിൽ നരൈയ്‌ന് തന്നെയായിരുന്നു റെയ്‌നയുടെയും വിക്കറ്റ്. 31 പന്തിൽ 21 റൺസ് നേടി അമ്പാട്ടി റായ്ഡുവും ചെന്നെ നിരക്ക് കരുത്തുപകർന്നു. കേദാർ ജാദവ് പുറത്താകാതെ എട്ടു റൺസ് നേടി.
ടോസിനു ശേഷം കൊൽക്കത്ത നായകൻ എം.എസ് ധോണി ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മൽസരത്തിലെ അതേ ഇലവനെ തന്നെ ഇരുടീമുകളും നിലനിർത്തി.