ഗള്‍ഫ് രാജ്യങ്ങളില്‍ മാറി മറിയുന്ന കാലാവസ്ഥ, ശക്തമായ മഴ, ഇടിമിന്നല്‍

ദുബായ്- ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവേയും യു.എ.ഇയില്‍ വിശേഷിച്ചും  കാലാവസ്ഥ അനിശ്ചിതമായി തുടരുന്നു. തിങ്കളാഴ്ച ശക്തമായ മഴയാണ് യു.എ.ഇയില്‍ പെയ്തത്. ഇന്നലെ ഇടിമിന്നലോടുകൂടിയ മഴ നാശനഷ്ടങ്ങളുമുണ്ടാക്കി.
ഒമാനിലും ഖത്തര്‍, സൗദി എന്നിവിടങ്ങളിലും കാലാവസ്ഥയില്‍ വ്യതിയാനം അനുഭവപ്പെടുന്നുണ്ട്. ഈ രാജ്യങ്ങളില്‍ ചൊവ്വ മുതല്‍ ബുധന്‍ വരെ മഴക്ക് സാധ്യതയുണ്ട്.
റഷ്യയുടെ പടിഞ്ഞാറ്, തെക്ക് മേഖലകളില്‍ ഉണ്ടായ അന്തരീക്ഷ പ്രതിഭാസത്തിന്റെ തടര്‍ച്ചയായി സിറിയ, ലബനാന്‍ മേഖലകളിലെ പര്‍വത മഞ്ഞുവീഴ്ചയാണ് മഴക്ക് കാരണമാകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ശക്തമായ കാറ്റും ഇടിമിന്നലും ഇതിന്റെ ഫലമായി ഉണ്ടാകുന്നു.
യു എ.ഇ യില്‍ അബൂദബി ഉള്‍പ്പെടെ ഇടിയോടുകൂടെ മഴ പെയ്തു. ഒമാനിലെ സഹം, മുസന്ദം ഗവര്‍ണറേറ്റിലും മഴയുണ്ടായി. ഒമാന്‍, യു.എ.ഇ തീരത്ത് വന്‍ തിരമാലകളുമടിച്ചു.
ശക്തമായ മഴയും ഇടിമിന്നലും കാറ്റും മറ്റ് രാജ്യങ്ങളിലും പ്രതീക്ഷിക്കാം. സൗദിയുടെ മധ്യഭാഗം വരെയാണ് മഴ സാധ്യത. ജോര്‍ദാന്‍ അതിര്‍ത്തി മുതല്‍ റിയാദ് വരെ. ജിദ്ദ, മക്ക, മദീന, ത്വാഇഫ് മേഘാവൃതമോ ചാറ്റല്‍ മഴയോ മത്രം. ബുധന്‍ വരെ മഴ തുടരും.
കുവെത്തിലും ഖത്തറിലും ബഹ്‌റൈനിലും ചൊവ്വ രാത്രി മുതല്‍ മഴ പ്രതീക്ഷിക്കാം. ബുധനാഴ്ച രാവിലെ മഴ പിന്‍വാങ്ങുമെന്നാണ് സൂചന.

 

Latest News