ബേമിങ്ഹാം- ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷകൾ സയ്‌ന നെവാളിലേക്കും കെ.ശ്രീകാന്തിലേക്കും ചുരുങ്ങുന്നു. പൊരുതി നേടിയ മികച്ച വിജയങ്ങളിലൂടെ ഇരുവരും ക്വാർട്ടറിൽ കടന്നു. രണ്ടാം റൗണ്ടിൽ ഡെൻമാർക്കിന്റെ ലിനെ ഹോയ്മാർക് ക്യേർഡ്‌സ്‌ഫെറ്റിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം ഉജ്വല തിരിച്ചുവരവിലൂടെ കീഴടക്കിയാണ് എട്ടാം സീഡ് സയ്‌ന ക്വാർട്ടറിലെത്തിയത്. സ്‌കോർ 8-12, 21-16, 21-13. പി.വി. സിന്ധു ആദ്യ റൗണ്ടിൽ തന്നെ പുറത്തായ സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യയുടെ വനിതാ കിരീട പ്രതീക്ഷകൾ ഇപ്പോൾ സയ്‌നയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലാൻഡിന്റെ ക്രിസ്റ്റി ജിൽമറിനെയാണ് ആദ്യ റൗണ്ടിൽ സയ്‌ന തോൽപിച്ചത്.
പുരുഷ വിഭാഗത്തിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ ജോനാഥൻ ക്രിസ്റ്റിയെ തോൽപിച്ചാണ് ശ്രീകാന്തിന്റെ മുന്നേറ്റം. ഇന്തോനേഷ്യൻ താരത്തിനെതിരെ ശ്രീകാന്ത് നേടുന്ന ആദ്യ വിജയമാണിത്.
ഏഴാം സീഡ് ശ്രീകാന്ത് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജയിച്ചത്. സ്‌കോർ: 21 -17, 11 -21, 21-12.
എന്നാൽ ബി. സായി പ്രണീതും സമീർ വർമയും പുറത്തായി. എൻജി കാ ലോങ് ആഗ്നസിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സായ് പ്രണീത് തോറ്റത്. സ്‌കോർ: 21-12, 21-17.
സമീർ വർമ മുൻ ലോക ചാമ്പ്യനും, ലോക ഒന്നാം നമ്പരുമായ ഡെന്മാർക്കിന്റെ വിക്റ്റർ അക്‌സെൽസണോട് ഒരു സെറ്റ് മുന്നിട്ടുനിന്നശേഷമാണ് തോറ്റത്. സ്‌കോർ 21-16, 18-21, 14-21.
ഡബിൾസ് മത്സരങ്ങളിലും ഇന്ത്യക്ക് ഇന്നലെ നിരാശയായിരുന്നു. വനിതാ സിംഗിൾസിൽ അശ്വിനി പൊന്നപ്പ - എൻ. സിക്കി റെഡ്ഡി സഖ്യം, ഏഴാം സീഡായ ജാപ്പനീസ് ജോടി, ഷിഹോ തനാക, കൊഹരു യുനെമോട്ടോയോട് തോറ്റു, 21-16, 26-28, 16-21. മിക്‌സ്ഡ് ഡബിൾസിൽ സിക്കി - പ്രണവ് ജെറി ചോപ്ര സഖ്യവും തോൽവിയറിഞ്ഞു. ഹോങ്കോംഗിന്റെ ചാങ് ടാസ്- ചിങ് എൻജി വിങ് യുങ് സഖ്യമാണ് ജയിച്ചത്. പുരുഷ സിംഗിൾസിൽ മനു ആത്രി -ബി സുമീത് റെഡ്ഡി സഖ്യം ചൈനീസ് ജോടിയോട് തോറ്റു. സ്‌കോർ 19-21, 21-16, 14-21.
അതിനിടെ, മുൻ ലോക ചാമ്പ്യനും, ആറ് തവണ ഓൾ ഇംഗ്ലണ്ട് ചാമ്പ്യനുമായിരുന്ന ചൈനീസ് സൂപ്പർ താരം ലിൻ ഡാൻ ആദ്യ റൗണ്ടിൽതന്നെ പുറത്തായി. ജപ്പാന്റെ കാന്റ സുനെയാമായണ് ചൈനീസ് സൂപ്പർ താരത്തെ അട്ടിമറിച്ചത്.