മഡ്രീഡ്- ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിന് നാന്ദി കുറിച്ച് ജർമൻ റഫറി ഫെലിക്‌സ് ബ്രിച്ച് വിസിലൂതിയപ്പോൾ അവസാന ചിരി സിനദിന്‍ സിദാന്‍റെയും റയലിന്‍റെതുമായി. രണ്ട് ഗോളുമായി റൊണോൾഡോ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പുകൾ പെറ്റ പ്രതിരോധത്തിന്‍റെ അപ്പോസ്തലന്മാരായ യുവന്‍റസിനെ കീഴടക്കി ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം മാഡ്രിഡിലേക്ക്. കിരീട നേട്ടത്തോടെ 12 കിരീടങ്ങളുമായി ഏറ്റവും കൂടുതൽ കിരീടം നേടിയവരെന്ന ഖ്യാതിയും കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന പേരും ഇനി റിയൽ മാഡ്രിഡിന് സ്വന്തം. കുമ്മായ വരക്കിപ്പുറത്ത് നിന്ന് ടീമിന് ഊർജ്ജം പകർന്ന കോച്ച് സിദാനും ഈ കിരീടം മറ്റൊരു റെക്കോർഡാണ്. കിരീടം നിലനിർത്തുന്ന ആദ്യ കോച്ച്.
കാർഡിഫിലെ അടച്ചിട്ട മില്ലേനിയം സ്‌റ്റേഡിയത്തിൽ ഫൈനൽ പോരാട്ടത്തിന് വിസിലൂതിയത് മുതൽ ഓരോ നിമിഷവും ഉദ്വേഗം നിറഞ്ഞതായിരുന്നു. കേളി കേട്ട പ്രതിരോധത്തിന്‍റെ ഉടമകളായ യുവന്‍റസ് ഗോളി ബഫണിന്‍റെ നേതൃത്വത്തിൽ ഒരു വശത്തും ക്ലാസ് ഫുട്‌ബോളിന്‍റെ ഖ്യാതിയിൽ റാമോസിന്‍റെ കീഴെ റയലും കിരീടനേട്ടത്തിനായി ദാഹിച്ചപ്പോൾ ആദ്യ പത്ത് മിനിട്ട് ഗോളൊന്നും പിറന്നില്ല. എന്നാൽ പ്രതിരോധത്തിൽ നിന്നും മാറി മുന്നേറ്റത്തിനിറങ്ങിയ യുവന്‍റസ് ആദ്യ മിനുട്ട് മുതൽ തുടരെ തുടരെ റയൽ ഗോൾ മുഖത്ത് ഭീതി പരത്തിക്കൊണ്ടിരുന്നു. നാലാം മിനുട്ടിൽ ഹിഗ്വൈന്‍റെ ഷോട്ട് കീലർ നവാസ് തട്ടിയകറ്റിയത് റയൽ നിരയിൽ ആശ്വസിക്കാൻ വക നൽകുന്നതായിരുന്നു. ആറാം മിനുട്ടിൽ പാനിച്ചിന്‍റെ കിടിലൻ ബുള്ളറ്റ് ഷോട്ടും നവാസ് തട്ടിയകറ്റിയതോടെ മുൻതൂക്കം യുവന്‍റസിന് തന്നെയെന്ന് നിരീക്ഷകർ വിധിയെഴുതാൻ തുടങ്ങി. എന്നാൽ പത്താം മിനുട്ടിന് ശേഷം റയൽ മുന്നേറ്റത്തിൽ കേന്ദ്രീകരിച്ചപ്പോൾ ബഫണിന് പണിയേറുന്ന കാഴ്ചയായിരുന്നു . ഇതിനിടയിൽ ഇരുടീമുകളും പരുക്കനടവുകൾ പുറത്തെടുത്തപ്പോൾ കാർഡെടുക്കാൻ റഫറി ബ്രിച്ച് നിർബന്ധിതനായി.
കളിയുടെ ഗതി മാറ്റിയ നിമിഷമെത്തിയത് ഇരുപതാം മിനുട്ടിലായിരുന്നു. ആൽവസിന്‍റെ പിഴവിൽ നിന്നും പന്ത് തട്ടിയെടുത്ത ക്രൂസ് നൽകിയത് മാഴ്‌സലോക്ക്. മാഴ്‌സലോ ക്രിസ്റ്റ്യാനോക്കും ക്രിസ്റ്റ്യാനോ, അത് വലത് വശത്ത് കൂടി കയറിയ കാർവജോളിനും നൽകി. തൊട്ടുടനെ കാർവജോൾ റൊണോൾഡോക്ക് മടക്കുകയും കിടിലൻ ഷോട്ടിലൂടെ ബനൂച്ചിയുടെ കാലിൽ ഉരസി ഗതി മാറി വലയിലേക്ക് ചലിച്ചപ്പോൾ നോക്കി നിൽക്കാനേ ബഫണിന് കഴിഞ്ഞുള്ളൂ.. ഗോൾ .
റയൽ ഗോൾ നേടിയതോടെ യുവന്‍റസ് വീണ്ടും ഉണർന്നു.തുടരെ തുടരെ റയൽ ഗോൾ മുഖത്തേക്ക് നടത്തിയ നീക്കങ്ങൾക്ക് ഫലവും കണ്ടും. റയലിന്‍റെ ലീഡിന് ഏഴ് മിനുട്ട് മാത്രമേ ആയുസ്സുണ്ടായുള്ളു. ഹിഗ്വയ്‌ന്‍റെ ഹെഡർ സ്വീകരിച്ച മരിയോ മാൻസൂക്കിച്ച് നെഞ്ചിലൂടെ ഇറക്കി സിസർ കിക്കെടുത്ത് പോസ്റ്റിലേക്ക് നീങ്ങിയപ്പോൾ പണിപ്പെട്ട് തടയാൻ ശ്രമിച്ച കീലർ നവാസിനു പിഴച്ചു. മത്സരം 1-1.
പിന്നീട് ലീഡുയർത്താനുള്ള ശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഇരുടീമുകളും ഓരോ ഗോളടിച്ച് ഇടവേളക്ക് പിരിഞ്ഞു.
എന്നാൽ ഇടവേളക്ക് ശേഷം കണ്ടത് പ്രതിരോധം മറന്ന യുവന്‍റസിനെയും ആക്രമണത്തിന് മൂർച്ച കൂട്ടിയ റയലിനെയുമാണ്. യുവന്‍റസ് പ്രതിരോധനിര മറികടന്ന് റിയൽ നിരന്തരം ഗോൾമുഖത്തേക്ക് മുന്നേറിയപ്പോൾ ഏത് സമയവും ഗോൾ വീഴുമെന്ന് ഉറപ്പായി. റിയലിന്‍റെ ശ്രമങ്ങൾക്കുള്ള ഫലമായിരുന്നു 61ാം മിനുട്ടിലെ ലീഡ്. യുവന്‍റസ് ബോക്‌സിനടുത്ത് നിന്ന് പന്തിനുവേണടിയുള്ള കൂട്ടപ്പൊരിച്ചിലിനിടെ പോസ്റ്റിലേക്ക് നിറയൊഴിച്ച ക്രൂസ് ഷോട്ട് ബൊനൂച്ചി തടഞ്ഞിട്ടത് മധ്യനിര താരം ബ്രസീലിയൻ കാസ്മീറോയുടെ കാലിൽ. ഗോളിൽ നിന്നും 46 വാര അകലെ നിന്നും വല ലക്ഷ്യമാക്കി കാസ്മീറോ നിറയൊഴിച്ചപ്പോൾ അന്താളിച്ചു നിൽക്കുന്ന ബഫണിനെയായിരുന്നു കണ്ടത്. സ്‌കോർ 2-1
ലീഡ് നേടിയ റയൽ ലീഡുയർത്താനുള്ള ശ്രമങ്ങൾക്ക് നാല് മിനുട്ടിന് ശേഷം ഫലം കണ്ടു. 64ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിനൊടുവിൽ ലൂക്ക മോഡ്രിച്ചിന്‍റെ സൂപ്പർ പാസ് സ്വീകരിച്ച ക്രിസ്റ്റ്യാനോക്ക് പന്ത് ഗോളിലേക്ക് ചെത്തിയിടേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. സ്‌കോർ 3-1. ഇരട്ടഗോളോടെ ക്രിസ്റ്റ്യാനോ കാൽപന്തു പ്രേമികൾക്ക് ആവേശമായി. മൂന്നാം ഗോളും വീണതോടെ തളർന്ന യുവന്‍റസ് പിന്നീട് ലീഡ് കുറക്കാനുള്ള ശ്രമത്തിൽ പരുക്കനടവുകളും പുറത്തെടുത്തു. ഇതിനിടെ റാമോസിനെ വീഴ്ത്തിയ ഗ്വഡാർഡോ വീണ്ടും റാമോസിനെ കാലിൽ ചവിട്ടിയതിന് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് യുവന്‍റസ് നിര കളി പൂർത്തിയാക്കിയത്. പത്ത് പേരായി ചുരുങ്ങിയതോടെ തീർത്തും പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ ബഫണിനെയും സംഘത്തെയും ഞെട്ടിച്ച് റയൽ ഗോൾ വീണ്ടും നേടിയോടെ യുവന്‍റസിന്‍റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു. 90ാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ അസൻസിയോ ആണ് ഇപ്രാവശ്യം ബഫണിനെ കീഴടക്കിയത്. സ്‌കോർ 4-1. മിലാനിലെ സാൻസിറോയിൽ അത്‌ലറ്റിക്കോയെ കീഴടക്കി നേടിയ കിരീടം കാർഡിഫിൽ നിലനിർത്തിയപ്പോൾ രണ്ട് പതിറ്റാണ്ടുകൾക്ക്‌ശേഷം കിരീടം ഇറ്റലിയിലേക്ക് എത്തിക്കാനുള്ള യുവന്‍റസ് ആഗ്രഹത്തിനാണ് തിരശീല വീണത്.