പെരുമയുടെ പെരുക്കങ്ങളിലൂടെ ദേശീയ തലത്തിലും ചരിത്രത്തിൽ തന്നെയും ഇടംനേടിയ തലശ്ശേരി, അതുവഴി ഓരോ മലയാളിയുടെയും അഭിമാനത്തെ ആകാശത്തോളമുയർത്തുന്നു. തലശ്ശേരി, പെരുമയുടെ പടവുകളിലേക്ക് പതിയെ പടർന്നു കയറിയതിന്റെ ഒരു പിടി കഥകളുണ്ട്. അതാകട്ടെ, തലശ്ശേരിയെ, തലശ്ശേരിയാക്കിയതിന്റെ ചരിത്രം കൂടിയാണ്.
ഓരോ നാടിനും ഓരോരോ പെരുമകളുണ്ടാകും. ചരിത്രപരമായി നോക്കിയാൽ പലതരം കാര്യങ്ങളും കാരണങ്ങളുമുണ്ടാകും ആ പെരുമയ്ക്കു പിന്നിൽ. നാടിനെ നാലാൾ അറിയുംവിധം പ്രശസ്തമാക്കി തീർക്കുന്നതും ആ പെരുമകളായിരിക്കും. അത് നാടിനും നാട്ടാർക്കും കിട്ടുന്ന സൗഭാഗ്യം കൂടിയാണ്. അവിടെ ജനിച്ചു എന്നതിനാൽ പലപ്പോഴും അവർക്കത് അവരുടെ അഭിമാനത്തിന്റെ ഗ്രാഫുയർത്തുന്ന അളവുകോൽ കൂടി ആയിത്തീരും. ആറൻമുള എന്ന പ്രദേശത്തിന് ആറൻമുള കണ്ണാടിയുടെ പെരുമ. നല്ല ഹൽവയ്ക്ക് കോഴിക്കോടൻ പെരുമ. ഈടുറ്റ പട്ടുസാരിക്ക് കാഞ്ചീപുരം പെരുമ. ഖാദിക്ക് കണ്ണൂർ പെരുമ. കയറിന് ആലപ്പുഴ പെരുമ. ഇങ്ങനെ നാടുകൾക്ക് പെരുമകൾ നാനാതരമാണ്.
നാടിന്റെ പെരുമ, ദേശത്തിന്റെ പൊതുവായ പൊലിമയായി തീരുന്ന സന്ദർഭങ്ങളുമുണ്ട്. ഒരു നാട്, അതുൾക്കൊള്ളുന്ന ദേശത്തിന്റെ തന്നെ അഭിമാനമായി മാറുന്ന അവസരങ്ങളിലാണിത് സംഭവിക്കുക. കണ്ണൂർ ജില്ലയിലെ ത ലശ്ശേരിക്ക് ഈയൊരു പെരുമയുണ്ട്.
മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ ഏതാണ്? എല്ലാവർക്കുമറിയാം, അത് ഇന്ദുലേഖയാണ് എന്ന്. 1889 ഡിസംബർ 9-ന് തലശ്ശേരിയിലാണ് ഈ നോവൽ ആദ്യമായി പുറത്തിറങ്ങുന്നത്. മലയാള നോവ ൽ ചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കും വിധം നാഴികക്കല്ലായി തീർ ന്ന ഈ നോവലിന്റെ കർത്താവ് റാവു ബഹാദൂർ ഒയ്യാരത്ത് ചന്തുമേനോൻ എന്ന ഒ. ചന്തുമേനോനായിരുന്നു. അദ്ദേഹം തലശ്ശേരിക്കാരനാണ്.
രാജ്യസമാചാരം എന്ന പേരിലാണ് മലയാളത്തിലെ ആദ്യത്തെ വാർത്താ പത്രിക അറിയപ്പെടുന്നത്. 1847 ജൂണിൽ ആരംഭിച്ച രാജ്യസമാചാരം പ്ര സിദ്ധീകരിച്ചിരുന്നത് തലശ്ശേരിയിൽ നിന്നാണ്. അതിന്റെ പത്രാധിപർ ബാസ ൽ ഇവാഞ്ചലിക്കൽ മിഷൻ സൊസൈറ്റി എന്ന ക്രിസ്തീയ മതപ്രചാരക സഭയുടെ മലബാറിലെ പ്രധാന പ്രവർത്തകനായിരുന്ന റെവറന്റ് ഡോക്ടർ ഹെ ർമൻ ഗുണ്ടർട്ട് എന്ന ജർമൻകാരനായിരുന്നു.
ഹെർമൻ ഗുണ്ടർട്ട് തന്നെയാണ് ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘ ണ്ടു തയ്യാറാക്കി പുറത്തിറക്കുന്നത്. 1872-ൽ തലശ്ശേരിയിൽ വെച്ചായിരുന്നു അ ത്. ലോകപ്രസിദ്ധ സാഹിത്യകാരനും നൊബേൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സെയുടെ മുത്തച്ഛനാണ്, റവറന്റ് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട.് തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ് കേന്ദ്രീകരിച്ചായിരു ന്നു നിഘണ്ടു തയ്യാറാക്കുന്ന പ്രവർത്തനങ്ങളെല്ലാം നടന്നിരുന്നത്.
വാസനാവികൃതിയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥയായി അംഗീകരിക്കപ്പെടുന്നത് എന്നറിയാമല്ലൊ. 1891-ൽ വിദ്യവിനോദിനി മാസികയിൽ വന്ന ആ ചെറുകഥ എഴുതിയത് കഥാകരനും പ്രബന്ധകാരനുമായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണ്. അദ്ദേഹം തലശ്ശേരിക്കാരനായിരുന്നു. തലശ്ശേരിയിലെ പ്രസിദ്ധമായ വേങ്ങയിൽ ജൻമി കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം.
മലയാളത്തിലെ പ്രമുഖനായ ആക്ഷേപസാഹിത്യകാരൻ, സഞ്ജയന്റെ ജൻമം കൊണ്ട് അനശ്വരത നേടിയ സ്ഥലം കൂടിയാണ് തലശ്ശേരി. മലയാളത്തിലെ ചിരിയുടെ തമ്പുരാൻ എന്നൊരു വിശേഷണം കൂടിയുണ്ട് അദ്ദേഹത്തിന്. കുഞ്ചൻ നമ്പ്യാർക്ക് ശേഷം മലയാളത്തിലെ പ്രധാന ഹാസ്യസമ്രാട്ട് എന്ന പദവിയും അദ്ദേഹം അലങ്കരിക്കുന്നുണ്ട്. തലശ്ശേരിയിലെ തിരുവങ്ങാട്ടാണ് പ്രൊഫസർ മാണിക്കോത്ത് രാമുണ്ണി നായർ അഥവാ എം. ആർ. നായർ എന്ന സഞ്ജയൻെറ ജനനം. 1936-ൽ ആരംഭിച്ച സഞ്ജയൻ എന്ന ഹാസ്യ സാഹിത്യമാസികയാണ് അദ്ദേഹത്തിന് ആ തൂലികാനാമം സമ്മാനിച്ചതും മലയാളം എക്കാലവും ഓർക്കുന്ന പ്രശസ്തിയിലേക്കുയർത്തിയതും.
ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്നാമത് അക്ഷരമാണ് സി.സിയിൽ തുടങ്ങുന്ന മൂന്ന് കാര്യങ്ങളുടെ സംഗമവേദിയാണ് തലശ്ശേരി എന്നും പറയാറുണ്ട്. കെയ്ക്ക്, ക്രിക്കറ്റ്, സർക്കസ് എന്നിവയാണവ.
19-ാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിലാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യമായി കെയ്ക്ക് പരിചയപ്പെടുത്തുന്നത്. അവിടെയും തലശ്ശേരിക്ക് സവിശേഷ പ്രാധാന്യമുണ്ട്. ആദ്യത്തെ ക്രിസ്മസ് കെയ്ക്ക് ഉണ്ടാക്കുന്നത് തലശ്ശേരിയിലാണ്. മമ്പള്ളീസ് റോയൽ ബിസ്‌ക്കറ്റ് ഫാക്ടറിയിൽ നിന്നും മമ്പള്ളി ബാപ്പു എന്നയാളാണ് ആദ്യ കെയ്ക്ക് ഉണ്ടാക്കിയത്. ബർമയിൽ പോയി 40 ലേറെ തരം ബിസ്‌ക്കറ്റ് നിർമാണം പഠിച്ചെത്തിയ ആളായിരുന്നു, മമ്പള്ളി ബാപ്പു. അദ്ദേഹത്തിന് ക്രിസ്മസ് കെയ്ക്കിന്റെ നിർമാണ രഹസ്യം പറഞ്ഞുകൊടുത്തത് പ്രമുഖ പ്ലാന്ററായ ബ്രൗൺ എന്ന ഇംഗ്ലീഷുകാരനായിരുന്നു.
ഇന്ത്യയിൽ ക്രിക്കറ്റിന്റെ ആരംഭ കേന്ദ്രമായിട്ടാണ് തലശ്ശേരി അറിയപ്പെടുന്നത്. ആർതർ വെല്ലസ്ലി പ്രഭു(വാട്ടർലൂ യുദ്ധത്തിലൂടെ പ്രസിദ്ധനായ സൈന്യത്തലവൻ)വാണ് തലശ്ശേരിയിൽ ക്രിക്കറ്റിന് തുടക്കമിട്ടത്. ഇന്നത്തെ തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയമാണ് ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ഗ്രൗണ്ട് ആയി കരുതപ്പെടുന്നത്. 1860-ൽ കൊൽക്കത്തയിൽ ക്രിക്കറ്റ് തുടങ്ങുമ്പോഴേക്കും തലശ്ശേരിയിൽ ടെലിച്ചെറി ടൗൺ ക്രിക്കറ്റ് ക്ലബ് എന്ന പേരിൽ പ്രദേശവാസികളുടെ ഒരു ക്രിക്കറ്റ് ക്ലബ് തന്നെ രൂപപ്പെട്ട് കഴിഞ്ഞിരുന്നു. പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായിരുന്ന സിക്‌സർ കുഞ്ഞിപ്പക്കി തലശ്ശേരിക്കാരനാണ്.
കേരള സർക്കസിന്റെ ഈറ്റില്ലം എന്ന വിശേഷണം തലശ്ശേരിക്ക് സ്വന്തമാണ്. സർക്കസിൽ മലയാളിയുടെ കുലഗുരുവായ കീലേരി കുഞ്ഞിക്കണ്ണൻ തലശ്ശേരിക്കാരനായിരുന്നു. തലശ്ശേരിയിലെ ചിറക്കരയിലാണ് അദ്ദേഹം സർക്കസ് പരിശീലനത്തിനായി ഇന്ത്യയിലാദ്യമായി ഒരു സർക്കസ്‌കളരി ആരംഭി ച്ചത്. ഹിറ്റ്‌ലറും മുസ്സോളിനിയും ബ്രിട്ടനിലെ ജോർജ് ആറാമൻ ചക്രവർത്തിയും അമേരിക്കൻ പ്രസിഡണ്ട് റൂസ്‌വെൽറ്റും ഏറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത കണ്ണൻ ബോംബായോ എന്ന സർക്കസ് കലാകാരൻ തലശ്ശേരിക്കാരനായിരുന്നു. ഇന്ത്യൻ സർക്കസിലെ തന്നെ ആദ്യത്തെ മലയാളി വനിത തലശ്ശേരിക്കാരിയായ കുന്നത്ത് യശോദയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് സർക്കസുകളായ ജെമിനി- ജംബോയുടെ സ്ഥാപകനായ, ജെമിനി ശങ്കരൻ തലശ്ശേരിക്കാരനാണ്. ഇന്ത്യയിൽ സർക്കസ് എന്ന കലയെ അധികരിച്ച് ഏറ്റവും കൂടുതൽ കഥകളും നോവലുകളും ലേഖനങ്ങളുമെഴുതിയ ശ്രീധരൻ ചമ്പാടും തലശ്ശേരിക്കാരൻ തന്നെ!
1907 ഡിസംബറിലാണ് വീണപൂവ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെ മഹാകവികളിലൊരാളായ കുമാരനാശാന്റെ ഏറ്റവും ഉത്കൃഷ്ട കൃതികളിലൊന്നായ ഈ കാവ്യം പുറത്തിറങ്ങിയതും തലശ്ശേരിയിലാ ണ്. മൂർക്കോത്ത് കുമാരന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ നിന്നും ഇറങ്ങിയിരുന്ന മിതവാദി എന്ന പ്രസിദ്ധീകരണത്തിലാണ് വീണപൂവ് ആദ്യമായി അ ച്ചടിച്ചു വരുന്നത്.
1931 നവംബറിലാണ് മാർത്താണ്ഡവർമ എന്ന ചലച്ചിത്രം പുറത്തിറങ്ങുന്നത്. വിഗതകുമാരന് ശേഷം ഇറങ്ങിയ മലയാളത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ നിശ്ശബ്ദ ചിത്രമായിരുന്നു, മാർത്താണ്ഡവർമ. ആ ചിത്രത്തിലെ നായകൻ തലശ്ശേരിക്കാരനായിരുന്നു. തലശ്ശേരിക്കടുത്ത് കാവുംഭാഗം സ്വദേശിയായ കണ്ടോത്ത് ആണ്ടിക്കാണ് തിരുവിതാംകൂർ മഹാരാജാവായ മാർത്താണ്ഡവർമയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള മഹാ ഭാഗ്യമുണ്ടായത്. തിരുവനന്തപുരത്തെ ക്യാപ്പിറ്റോൾ തിയേറ്ററിൽ ഒറ്റ പ്രദർശനത്തോടെ അവസാനിച്ചതാണ് മാർത്താണ്ഡവർമ എന്ന സിനിമയുടെ ചരിത്രം. ആ ഒറ്റ നായക വേഷത്തോടെ ആണ്ടി, തന്റെ സിനിമാ അഭിനയവും നിർത്തി.
ഇന്ത്യയിൽ ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ് മണാലി കല്ലാട്ട് വൈനു ബാപ്പു എന്ന എം.കെ.വി.ബാപ്പു. ലോകപ്രസിദ്ധനായ ഈ ജ്യോതിശാസ്ത്രജ്ഞൻ തലശ്ശേരിക്കാരനായിരുന്നു. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്. 1949-ൽ മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അദ്ദേഹം ഒരു വാൽനക്ഷത്രം കണ്ടെത്തുകയുണ്ടായി. ബാപ്പു-ബോക്ക്-ന്യുക്രിക്ക് വാൽനക്ഷത്രം എന്നത് അറിയപ്പെടുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, വൈനു ബാപ്പു ഒബ്‌സർവേറ്ററി തുടങ്ങി ഇന്ത്യയിലെ ഒട്ടനവധി ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 1970-ൽ ശാസ്ത്രജ്ഞർക്കുള്ള ഇന്ത്യയിലെ ഉന്നത ബഹുമതിയായ ഭട്‌നഗർ അവാർഡ് ബാപ്പുവിന് ലഭിച്ചു.
ഏഷ്യാ വൻകരയിലെ ഏറ്റവും വലിയ ഡ്രൈവ്-ഇൻ ബീച്ചുള്ളത് തലശ്ശേരിയിലാണ്. തലശ്ശേരി നഗരിയിൽ നിന്നും കഷ്ടിച്ച് 8 കി.മീറ്റർ അകലെ, തലശ്ശേരി-കണ്ണൂർ ദേശീയ പാതയ്ക്ക് സമാന്തരമായി മുഴപ്പിലങ്ങാട്ടാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി ബിബിസി ഓട്ടോ തെരഞ്ഞെടുത്ത ഈ കടൽത്തീരം ആയിരക്കണക്കിന് സന്ദർശകരെയാണ് ഇന്ന് ആകർഷിക്കുന്നത്.
മലബാറിൽ, മുസ്‌ലിം സമുദായത്തിലെ സ്ത്രീകൾക്കിടയിൽ നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യവനിത തലശ്ശേരിക്കാരിയാണ്. തലശ്ശേരി, മാളിയേക്കൽ കുടുംബത്തിലെ മറിയുമ്മ മായനലിയാണ് ആ വനിതാരത്‌നം. ഇംഗ്ലീഷ് മറിയുമ്മ എന്ന അപരനാമത്തിലും അവർ അറിയപ്പെടുന്നുണ്ട്.
ഇന്ത്യൻ വ്യോമസേനയിലെ (റോയൽ ഇന്ത്യൻ എയർഫോഴ്‌സ്) ആദ്യത്തെ മലയാളി വൈമാനികനായി അറിയപ്പെടുന്ന മൂർക്കോത്ത് രാമുണ്ണി തലശ്ശേരിക്കാരനാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫസ്റ്റ് സ്‌ക്വാഡ്രൻ ജാപ്പാനെതിരെ പോരാടിയിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ-വാണിജ്യ നഗരമായിട്ടാണ് ബ്രിട്ടീഷുകാർ തലശ്ശേരിയെ കണ്ടത്. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സ്ഥാപിച്ച കോട്ടകളിൽ പ്രമുഖമായ സ്ഥാനമുണ്ട്, തലശ്ശേരി കോട്ടയ്ക്ക്. 1708 -ൽ പണിത ഈ കോട്ട, ബ്രിട്ടീഷുകാർ മലബാറിലെ തങ്ങളുടെ തന്ത്രപ്രധാനമായ ഒരു സൈനീക കേന്ദ്രമായി കണ്ടിരുന്നു. ആയുധപ്പുരയായും തടവറയായും കോട്ട ഉപയോഗിക്കപ്പെട്ടു.
1856-ലാണ് മലബാറിൽ ആദ്യമായി ഒരു ഹൈസ്‌കൂൾ സ്ഥാപിക്കപ്പെടുന്നത്. അത് തലശ്ശേരിയിലായിരുന്നു. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പ്രോ ഗ്രാമിന്റെ ഭാഗമായി രൂപം കൊണ്ട ഈ സ്ഥാപനമാണ് ഇന്ന് തലശ്ശേരിയിലെ പ്രസിദ്ധമായ ബിഇഎംപി ഹൈസ്‌കൂൾ.
മുൻ സിംഗപ്പൂർ പ്രസിഡണ്ട് ആയിരുന്ന സി.വി.ദേവൻ നായർ തലശ്ശേരിക്കാരനായിരുന്നു. സിംഗപ്പൂരിന്റെ മൂന്നാമത് പ്രസിഡണ്ടായി 1981-ൽ സ്ഥാനമേ റ്റ അദ്ദേഹം 1985 മാർച്ചിൽ തൽസ്ഥാനം രാജിവച്ചു.
ജൻമം കൊണ്ട് കൊടുങ്ങല്ലൂരുകാരൻ ആണെങ്കിലും കർമം കൊണ്ട് പ്രസിദ്ധനും പ്രഗത്ഭനുമാകാൻ എം.എൻ.വിജയനെ പ്രാപ്തനാക്കിയത് തലശ്ശേരിയാണ്. തലശ്ശേരിക്കടുത്തുള്ള ധർമടത്തെ കരുണ എന്ന ഭവനത്തിൽ നിന്നുമാണ് മലയാളികളെ ഏറെക്കാലം പ്രബുദ്ധമാക്കിയ ആ സിംഹഗർജനം പുറപ്പെട്ടത്. ഒരുകാലത്ത് കേരളത്തിലെ സാംസ്‌കാരിക ഔന്നിത്യത്തിന്റെ ഉജ്വല ശോഭ പരന്നൊഴുകിയതും അവിടെ നിന്നുള്ള കൂട്ടായ്മയിലാണ്. അവിടെ നി ന്നാണ് ഫാസിസത്തിന്റെ മനഃശാസ്ത്രം, മരുഭൂമികൾ പൂക്കുമ്പോൾ, മാമ്പഴം, ശീർഷാസനം, ചിതയിലെ വെളിച്ചം തുടങ്ങിയ അനശ്വരകൃതികൾ ഉണ്ടായത്.
കഥാകാരനും കവിയും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ തലശ്ശേരിയിലാണ് ജീവിക്കുന്നത്. പ്രമുഖനായ സാഹിത്യ നിരൂപകൻ എൻ. ശശിധരനും തലശ്ശേരിവാസിയാണ്. അദ്ദേഹത്തിന്റെ മകളും ചെറുകഥാകൃത്തുമായ സിത്താര.എസ് തലശ്ശേരിക്കാരിയാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തലശ്ശേരിക്കാരാണ്. തലശ്ശേരിക്കടുത്ത് പെരളശ്ശേരിയിലാണ് എ.കെ.ജിയുടെ ജൻമസ്ഥലം. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും, മുൻ കെപിസിസി പ്രസിഡണ്ടുമായ സി.കെ. ജി എന്നറിയപ്പെടുന്ന സി.കെ.ഗോവിന്ദൻ നായർ തലശ്ശേരിക്കാരനായിരുന്നു.
മാപ്പിളപ്പാട്ടിന്റെ ലോകത്ത് വെന്നിക്കൊടി പാറിച്ച് പാറിപ്പറന്നു നടക്കുന്ന രണ്ട് ഗായകപ്രതിഭകൾ കൂടിയുണ്ട് തലശ്ശേരിക്ക് സ്വന്തം-പീർമുഹമ്മദും എരഞ്ഞോളി മൂസയും.
നാട്ടുശീലും നാടോടിപ്പാട്ടുകളും ചേർത്ത് മലയാള സിനിമാ സംഗീതത്തിന് വേറിട്ട മുഖം നൽകിയ കെ. രാഘവൻ മാഷ് തലശ്ശേരിയിലെ തലായി സ്വദേശിയായിരുന്നു. സിനിമാ സംഗീത രംഗത്തെ മറ്റൊരു അനശ്വര പ്രതിഭയായിരുന്ന എ.ടി. ഉമ്മറും തലശ്ശേരിയിലാണ് ഏറെകാലം പ്രവർത്തിച്ചിരുന്നത്.
പ്രസിദ്ധ സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ, മക്കളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, കഥ പറയുമ്പോൾ, മാണിക്യക്കല്ല് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത എം. മോഹനൻ എന്നിവരും തലശ്ശേരിയുടെ പെരുമ വളർത്തുന്ന നിത്യ അഭിമാനങ്ങൾ തന്നെ.