വനിതാ കൂട്ടായ്മയുടെ ആവശ്യമില്ല-നിത്യാ മേനോന്‍ 

വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ ആവശ്യം തനിക്കില്ലെന്ന് വ്യക്തമാക്കി നിത്യ മേനോന്‍. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് താന്‍ എതിരാണെന്നും എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ തനിക്ക് വേറിട്ട വഴിയാണുള്ളതെന്നും നിത്യ മേനോന്‍ പറയുന്നു. സംഘടിതമായ പോരാട്ടങ്ങളുടെ ഭാഗമായല്ല, തനിയെ നിശബ്ദയായി പോരാടാനാണ് തനിക്കിഷ്ടമെന്ന് നിത്യ കൂട്ടിച്ചേര്‍ക്കുന്നു. വാര്‍ത്താ ഏജന്‍സിയ്ക്ക്  നല്‍കിയ അഭിമുഖത്തിലാണ് നിത്യ തന്റെ നിലപാട് വ്യക്തമാക്കിയത്.
'എനിക്ക് പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളുള്ളതിനാലാണ് മീ ടൂ കാമ്പയിനില്‍ പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ്-നിത്യ പറഞ്ഞു.
'സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതിനെ അനുകൂലിക്കുന്നത് കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നത്. എന്റെ ജോലി തന്നെയാണ് ഞാന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. എങ്ങനെ ജോലി ചെയ്യുന്നു എന്നതിലൂടെയും സഹതാരങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലുടെയുമാണ് പ്രതിഷേധം അറിയിക്കുന്നത്. എനിക്ക് പ്രശ്‌നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ഇതിന്റെ പേരില്‍ പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ട്.'പുതിയ മലയാള ചിത്രം കോളാമ്പിയുടെ തിരക്കിലാണ് നിത്യാ മോനോന്‍ . ബോളിവുഡിലും നിത്യയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്‍.ടി ആറിന്റെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രത്തില്‍ സാവിത്രിയുടെ വേഷത്തില്‍ നിത്യ എത്തുന്നുണ്ട്.

Latest News