തിരുവനന്തപുരം- കോതമംഗലത്തിന് വേണ്ടി കുതിപ്പ് നടത്തി ശ്രദ്ധേയമായി മണിപ്പൂർ അത്‌ലറ്റുകൾ.
സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ആദ്യ ദിനം ഏറെ ശ്രദ്ധാകേന്ദ്രമായത് കോതമംഗലം സെന്റ് ജോർജ്‌സ് എച്ച്.എസ്.എസിനു വേണ്ടി മൽസരിക്കാനിറങ്ങിയ മണിപ്പൂരികളാണ്. ആദ്യദിനം തന്നെ കുതിപ്പ് തുടങ്ങിയ എറണാകുളത്തിന്റെ രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഇവരുടെ വക കൂടിയായതോടെ മണിപ്പൂരികൾ തലസ്ഥാനത്തും ശ്രദ്ധാകേന്ദ്രമായി. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് എല്ലാവരും മത്സരിക്കുന്നത്. 400 മീറ്ററിൽ ചിങ്കിസ് ഖാൻ സ്വർണവും ആരിഫ് ഖാൻ വെള്ളിയും നേടി. ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് സഹിദുർ റഹ്മാൻ സ്വർണമണിഞ്ഞപ്പോൾ വാങ്മയ മുഖ്‌റാം വെങ്കലം നേടി. തൃശൂർ സായിയുടെ മുഹമ്മദ് മുസ്തഫക്കാണ് വെള്ളി. സബ്ജൂനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിലാണ് മറ്റൊരു മണിപ്പൂർ മെഡൽ. മുഹമ്മദ് ഷാഹിൽ 35.19 മീറ്റർ എറിഞ്ഞ് വെള്ളി നേടി. ആലപ്പുഴയുടെ മഹേഷിനാണ് സ്വർണം.
മുക്താർ ഹസൻ (100, 200 മീറ്റർ), വാറിഷ് ബോഗിമയി (100, 400 ഹഡിൽസ്) എന്നിവർ ഇന്ന് മത്സരിക്കും. ഇന്നലെ മുക്താർ ഹസൻ ഹൈജമ്പിലും, ഷംജു റഹ്മാൻ ഷോട് പുട്ടിലും ഒരു കൈ നോക്കിയെങ്കിലും മെഡൽ ലഭിച്ചില്ല. ചിങ്കിസ് ഖാൻ, ആരിഫ് എന്നിവർ ശനിയാഴ്ച 600 മീറ്ററിലും ഇറങ്ങുന്നുണ്ട്.
കോതമംഗലം സെന്റ് ജോർജ്‌സിന്റെ 25 താരങ്ങളിൽ എട്ടു പേരും മണിപ്പൂരികളാണ്. ആദ്യമായാണ് ഒരു സംസ്ഥാന കായിക മേളയിൽ ഇത്രയേറെ ഇതര സംസ്ഥാന താരങ്ങൾ മത്സരിക്കുന്നത്. മുൻ വഷങ്ങളിൽ സെന്റ് ജോർജിനു വേണ്ടി ഇറങ്ങിയ ചെസാം സലിമുദ്ദീൻ (400 മീറ്റർ), മുഹമ്മദ് നൂർ (പോൾ വാൾട്ട്) എന്നീ മണിപ്പൂർ സ്വദേശികളിൽ നിന്ന് അറിഞ്ഞാണ് കൂടുതൽ പേർ സ്‌കൂളിലേക്ക് എത്തുന്നതെന്ന് പരിശീലകൻ രാജു പോൾ പറഞ്ഞു. മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സ്‌കൂളിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.