Sorry, you need to enable JavaScript to visit this website.

ലോംഗ് ജംപിൽ മെഡലുകൾ വെച്ചുമാറി ജേതാക്കൾ

സീനിയർ പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ ഒന്നാം സ്ഥാനത്തെത്തിയ പി.എസ്.പ്രഭാവതി.

തിരുവനന്തപുരം - ലോംഗ് ജമ്പിൽ ഇക്കുറിയും മെഡലുകൾ വെച്ച് മാറി മുൻ വർഷത്തെ വിജയികൾ.
മുൻ വർഷത്തെ സുവർണ താരത്തെ പിൻതള്ളിയാണ് കഴിഞ്ഞ തവണത്തെ വെങ്കല മെഡൽ ജേതാവായ പി.എസ്. പ്രഭാവതി മുന്നേറ്റം നടത്തിയത്. സീനിയർ പെൺകുട്ടികളുടെ ലോംഗ് ജമ്പിലാണ് പ്രഭാവതി സുവർണ നേട്ടം കൈവരിച്ചത്. 
മലപ്പുറം കടക്കശ്ശേരി സ്‌കൂളിലെ താരമാണ് പ്രഭാവതി. കഴിഞ്ഞ വർഷത്തെ ജൂനിയർ വിഭാഗം സ്വർണ ജേതാവ് സാന്ദ്ര ബാബുവിനെയാണ് പ്രഭാവതി രണ്ടാം സ്ഥാനത്തേയ്ക്ക് പിൻതള്ളിയത്. മൂന്നാം സ്ഥാനത്തെത്തിയത് ഇതിന് മുന്നിലെ വർഷം സ്വർണം നേടിയ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആൻസി സോജൻ. 2016 ലെ മേളയിൽ ആൻസി സ്വർണവും പ്രഭാവതി മൂന്നാം സ്ഥാനവും നേടിയിരുന്നു. എന്നാൽ ഇപ്പോഴത്തെ രണ്ടാം സ്ഥാനക്കാരി സാന്ദ്ര അന്ന് അഞ്ചാം സ്ഥാനത്തായിരുന്നു. 2017 ൽ സാന്ദ്ര സ്വർണവും ആൻസി വെള്ളിയും പ്രഭാവതി വെങ്കലവും നേടി. സാന്ദ്ര മാതിരപ്പള്ളി എം.എ കോളജ് സ്‌പോർട്‌സ് ഹോസ്റ്റലിലെ വിദ്യാർഥിയാണ്. ഈ വർഷവും ഇവർ മൂന്നു പേരും തന്നെ ലോംഗ് ജമ്പിലെ ആദ്യ മൂന്ന് മെഡലുകൾ പങ്കുവെച്ചത് യാദൃഛികവുമായി.
2014 ൽ സബ്ജൂനിയർ വിഭാഗത്തിലാണ് ആദ്യമായി ലോംഗ് ജമ്പിൽ പ്രഭാവതി സ്‌കൾ മീറ്റിൽ സ്വർണം നേടുന്നത്. ആ വർഷം വെങ്കലം ആൻസിക്കായിരുന്നു. 2015 ൽ പ്രഭാവതിക്ക് വെങ്കലം ലഭിച്ചു. ഓരോ വർഷവും പരസ്പരം ശക്തമായ മത്സരം പ്രതീക്ഷിച്ചു തന്നെയാണ് മേളക്കെത്തുന്നതെന്ന് ഈ മൂന്ന് താരങ്ങളും പറയുന്നു. കഴിഞ്ഞ വർഷം 6.07 മീറ്റർ ചാടിയ സാന്ദ്രയ്ക്ക് ഇത്തവണത്തെ പ്രകടനം 5.72 ൽ ഒതുങ്ങി. ജില്ലാ മേളക്കിടെ പരിക്കേറ്റത് ഇത്തവണത്തെ പ്രകടനത്തെ ബാധിച്ചതായി ആൻസി പറയുന്നു. എങ്കിലും ഇക്കുറി മെഡൽ നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മൂവരും.
 

Latest News