പാരിസ് - യുവേഫ നാഷൻസ് ലീഗിൽ സെമി കാണാതെ പുറത്തായെങ്കിലും ടീമിനെ പുകഴ്ത്തി പരിശീലകൻ ജോക്വിം ലോഫ്. ഒരിക്കലും ന്യായീകരിക്കാനാകാത്ത പെനാൽറ്റിയാണ് പരാജയപ്പെടുത്തിയതെന്നും ജർമനി മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും പരിശീലകൻ പറഞ്ഞു. മുൻ ലോക ചാമ്പ്യന്മാരായ ജർമനി ലീഗ് എയിലെ ഒന്നാം ഗ്രൂപ്പ് നിർണായക മത്സരത്തിൽ ഫ്രാൻസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റാണ് സെമി കാണാതെ പുറത്തായത്. പതിനാലാമത്തെ മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ടോണി ക്രോസ് ജർമനിയെ മുന്നിലെത്തിച്ചെങ്കിലും പണ്ടാം പകുതിയിൽ അന്റോണിയോ ഗ്രീസ്മാൻ രണ്ടു ഗോളുകൾ നേടി ഫ്രാൻസിനെ മുന്നിലെത്തിച്ചു. എൺപതാമത്തെ മിനിറ്റിലാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. അവസാനമായി ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയ പത്തുകളികളിൽ ആറിലും ഇതോടെ ജയം ഫ്രാൻസിനായി.
തുടർച്ചയായി മൂന്നാം മത്സരത്തിലും ജയം കാണാൻ കഴിയാതിരുന്നതോടെ ജർമൻ കോച്ച് ജോക്കിം ലോയുടെ ഭാവി അവതാളത്തിലായിരിക്കുകയാണ്. നാഷൻസ് ലീഗിൽ തുടരാനുള്ള ജർമനിയുടെ സാധ്യത നെതർലാന്റ്‌സിന്റെ അടുത്ത മത്സരങ്ങളെ ആശ്രയിച്ചിരിക്കും. ഡച്ച് പട ഫ്രാൻസിനെ തോൽപിച്ചാൽ ജർമനി ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെടും.
അടുത്ത മാസം 19ന് നെതർലാന്റുമായാണ് ജർമനിയുടെ മത്സരം. അതേസമയം, ടീമിന്റെ പ്രകടനത്തിൽ താൻ ഏറെ സന്തുഷ്ടനാണെന്നും ഹോളണ്ടുമായി നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോറ്റതിൽ നിന്നും ടീം ഏറെ മെച്ചപ്പെട്ടുവെന്നും ജോക്വിം ലോ പറഞ്ഞു.
സ്വന്തം തട്ടകത്തിൽ ഫ്രാൻസിനോട് ഗോൾരഹിത സമനില വഴങ്ങുകയും പിന്നീട് നെതർലാന്റ്‌സിനോട് എതിരില്ലാത്ത മൂന്നു ഗോളിന് തോൽക്കുകയും ചെയ്തിരുന്ന ജർമനിക്ക് പാരീസിലെ സ്റ്റാദ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിൽ ജയം അനിവാര്യമായിരുന്നു. 4-4-2 ശൈലിയിൽ കളിച്ച അവർ 14-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുന്നിലെത്തുകയും ചെയ്തു. ലിറോയ് സാനെയുടെ ക്രോസ് തടയുന്നതിനിടെ ബോക്‌സിനുള്ളിൽ വെച്ച് പന്ത് പോൾ പോഗ്ബയുടെ കൈയിൽ തട്ടിയതിനാണ് സെർബിയൻ റഫറി മിലോറാഡ് മാസിച്ച് സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. ടോണി ക്രൂസിന്റെ കിക്ക് ഫ്രഞ്ച് കീപ്പർ ഹ്യൂഗോ ലോറിസിന്റെ ഇടതു ഗ്ലൗവിലുരഞ്ഞ് വലയിലെത്തി. 24-ാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള മത്ത്യാസ് ഗിന്ററുടെ ശ്രമം ലോറിസ് വിഫലമാക്കി. ഗോൾ മടക്കാനുള്ള മികച്ച അവസരങ്ങൾ ഫ്രാൻസിന് ആദ്യ പകുതിയിൽ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
ആദ്യ പകുതിയിലെ മോശം ഫോമിന് പ്രായശ്ചിത്തം ചെയ്യുന്നതായിരുന്നു ഇടവേളക്കു ശേഷമുള്ള ലോക ചാമ്പ്യന്മാരുടെ പ്രകടനം. 61-ാം മിനിറ്റിൽ അത് ഫലം കണ്ടു. ഇടതു ഭാഗത്ത് ബോക്‌സിനു തൊട്ടു പുറത്തു നിന്നുള്ള ലൂക്കാസ് ഹെർണാണ്ടസിന്റെ ക്രോസിൽ ആന്റോയ്ൻ ഗ്രീസ്മൻ കൃത്യതയോടെ തല വെച്ചപ്പോൾ ജർമൻ കീപ്പർ മാനുവൽ ന്യൂയറുടെ ഡൈവിങ് വിഫലമാക്കി പന്ത് വല കുലുക്കി.
79-ാം മിനിറ്റിൽ ഫ്രാൻസിനനുകൂലമായി പെനാൽറ്റി ലഭിച്ചു. എംബാപ്പെയുടെ ത്രൂപാസ് തടയാനുള്ള ശ്രമത്തിൽ മാറ്റ് ഹമ്മൽസ് മറ്റിയൂഡിയെ വീഴ്ത്തിയതാണ് ജർമനിക്കു തിരിച്ചടിയായത്. കിക്കെടുത്ത ഗ്രീസ്മൻ നൂയറെ എതിർവശത്തേക്ക് ഡൈവ് ചെയ്യിച്ച് ലക്ഷ്യം കണ്ടു. ലീഡെടുത്ത ഫ്രാൻസിന്റെ പ്രതിരോധ തന്ത്രത്തെ മറികടക്കാൻ ജർമനിക്കായില്ല.
ലീഗ് ബിയിൽ വെയിൽസും ഉക്രെയ്‌നും ജയം കണ്ടപ്പോൾ ലീഗ് സിയിൽ നോർവേയും ജയം കണ്ടു. ഡിയിൽ ജോർജിയ, ഗിബ്രാൾട്ടർ ടീമുകളും വിജയിച്ചു.
ലീഗ് ബിയിലെ തന്നെ മറ്റൊരു മത്സരത്തിൽ റുസ്ലാൻ മാലിനോവ്‌സ്‌കിയുടെ ഗോളിൽ ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ച ഉക്രെയ്ൻ ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമി ഫൈനലുറപ്പിച്ചു. റിപ്പബ്ലിക് ഓഫ് അയർലാന്റിനെ അവരുടെ ഗ്രൗണ്ടിൽ ഏക ഗോളിന് വീഴ്ത്തിയ വെയിൽസും സെമി സാധ്യത ശക്തമാക്കി.
ഹാരി വിൽസൺ ആണ് കളിയിലെ ഏകഗോൾ നേടിയത്. ലീഗ് സിയിൽ മുഹമ്മദ് എൽയൂനുസി നേടിയ ഗോളിൽ നോർവേ ബൾഗേറിയയെ കീഴടക്കിയപ്പോൾ സ്ലൊവേനിയയെ സൈപ്രസ് 1-1 സമനിലയിൽ പിടിച്ചുകെട്ടി.