ആടുജീവിതം അഡ്വാന്‍സ്  ബുക്കിംഗില്‍ നേടിയത് 1.75 കോടി 

ആടുജീവിതം തിയറ്ററുകളിലേക്ക് എത്താന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ തരംഗമായി ചിത്രം. മാര്‍ച്ച് 28 ന് ആണ് റിലീസ്. കേരളത്തില്‍ മാത്രം ചിത്രം ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് അറിയിച്ചു. ഇതിലൂടെ ചിത്രം നേടിയിരിക്കുന്ന കലക്ഷന്‍ 1.75 കോടിയാണ്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതികരണമാണ് ഇത്. ഈ ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പ് എന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഇത്. ഇന്നലെ അര്‍ധരാത്രിക്ക് മുന്‍പുള്ള കണക്കാണ് ഇത്. ഇനിയുള്ള മൂന്ന് ദിവസങ്ങളിലൂടെ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രം ഏറെ മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ആദ്യദിനം പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ക്കാന്‍ സാധ്യതയുള്ള ചിത്രമാണിത്. പ്രേമലുവിനും മഞ്ഞുമ്മല്‍ ബോയ്സിനും ശേഷം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ചിത്രമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്.

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ
ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമേ സിനിമയ്ക്ക് പ്രദര്‍ശാനാനുമതി നല്‍കിയിട്ടുള്ളു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ മലയാളം പതിപ്പ് മാത്രമേ യുഎഇയില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. നൂണ്‍ഷോയോട് കൂടിയാണ് യുഎഇയില്‍ എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക. ബഹ്റൈനില്‍ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിന്‍ നജീബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ല്‍ നോവലായി പ്രസിദ്ധീകരിച്ചത്. 

Latest News