VIDEO - ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച കപ്പലിലെ 21 പേരെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി

റിയാദ്- ഏദനിനടുത്ത് ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച കപ്പലിലെ ജീവനക്കാരായ 21 പേരെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ 3 നാവികര്‍ മരിച്ചിരുന്നു.
ബാര്‍ബഡോസിന്റെ പതാക വഹിച്ചെത്തിയ ചരക്കുകപ്പലിനെയാണ് ഹൂതികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിച്ചത്. തെക്ക് പടിഞ്ഞാര്‍ ഏദനില്‍ നിന്ന് 54 മൈല്‍ ദൂരത്തിലാണ് ആക്രമണമുണ്ടായത്. കപ്പല്‍ ജീവനക്കാരില്‍ മൂന്നു പേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ കപ്പല്‍ നിശ്ചലമായി.

വിവരമറിഞ്ഞ് ഇന്ത്യന്‍ നാവിക സേന സംഭവ സ്ഥലത്തെത്തുകയും ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ നാവികരടക്കം 21 പേരെ രക്ഷിച്ച് ജിബൂട്ടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവര്‍ വിടെ ആശുപത്രിയില്‍ ചികിത്സ തുടരുകയാണെന്ന് ഇന്ത്യന്‍ നേവി അറിയിച്ചു.
ബുധനാഴ്ച തങ്ങളുടെ കപ്പല്‍ ആക്രമണത്തിനിരയായതായും മൂന്നു പേര്‍ മരിച്ചതായും കപ്പല്‍ ഉടമയായ ട്രൂ കോണ്‍ഫിഡന്‍സ് കമ്പനി അറിയിച്ചിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കുണ്ടെന്നും കപ്പല്‍ കടലില്‍ ഒഴുകി നടക്കുകയാണെന്നും കമ്പനി പറഞ്ഞിരുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ ഫിലിപൈനികളാണ്. നവംബറില്‍ ഇസ്രായീല്‍ ഗാസ ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യമാണ് ഹൂതികളുടെ കടലാക്രമണതില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായീലുമായി ബന്ധമുള്ള എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കപ്പല്‍ ആക്രമണത്തില്‍ ഹൂതികളെ ചോദ്യം ചെയ്യുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Latest News