Sorry, you need to enable JavaScript to visit this website.

നൂറുമേനി വിജയം; നൂറുകോടി ക്ലബില്‍ 'മഞ്ഞുമ്മല്‍ ബോയ്സ്'

കൊച്ചി- മലയാള സിനിമകള്‍ ലോക പ്രേക്ഷകരുടെ ശ്രദ്ധ നേടിയ വര്‍ഷമായിരിക്കുകയാണ് 2024. ഇപ്പോഴിതാ വെറും 12 ദിവസത്തിനുള്ളില്‍ 100 കോടി ബോക്‌സ് ഓഫീസ് നിറവില്‍ എത്തിയിരിക്കുകയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്'. 

'പുലിമുരുകന്‍', 'ലൂസിഫര്‍', '2018' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന നാലാമത്തെ ചിത്രമെന്ന ഖ്യാതിയും മഞ്ഞുമ്മല്‍ ബോയ്സിന് സ്വന്തമായി. 

ഇന്ത്യയില്‍ നിന്നുമാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും നാല്‍പതുകോടിക്കു മുകളില്‍ ലഭിച്ചു. പതിനൊന്നുദിവസം കൊണ്ട് തമിഴ്നാട്ടില്‍ നിന്നും മാത്രം ചിത്രം നേടിയത് 15 കോടി രൂപയാണ്. 

മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് റെക്കോര്‍ഡ് ആണ്. മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തി കുറിച്ചു കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ യാത്ര തുടരുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് ഗംഭീര അഭിപ്രായവും കളക്ഷനുമാണ് ലഭിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവര്‍ക്ക് ആഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈര്‍ഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചന്‍ എന്നറിയപ്പെടുന്ന ഗുണാ കേവ്‌സാണ്. 

1992-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം 'ഗുണ'യിലെ 'കണ്മണി അന്‍പോട് കാതലന്‍' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിള്‍സ് കിച്ചന്‍' ഗുഹയിലാണ്. 'ഗുണ' പുറത്തിറങ്ങിയതില്‍ പിന്നെയാണ് ഈ ഗുഹ 'ഗുണ കേവ്‌സ്' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.
2006ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാര്‍ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. 

കേരളത്തിലും തമിഴ്നാട്ടിലുമായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിച്ചത്. യു കെയിലെ വിതരണാവകാശം ആര്‍ എഫ് ടി ഫിലിംസും കരസ്ഥമാക്കി.

പി ആര്‍ ആന്റ് മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Latest News