ഉസ്മാനുബിന്‍ അഫാന്‍ മസ്ജിദില്‍ 1200 വര്‍ഷം പഴക്കമുള്ള വാസ്തുവിദ്യാ പാറ്റേണുകള്‍ കണ്ടെത്തി

ജിദ്ദ- പുരാവസ്തു ഗവേഷണം തുടരുന്ന ജിദ്ദയില്‍ ഉസ്മാനു ബിന്‍ അഫാന്‍ മസ്ജിദിന്റെ 1200 വര്‍ഷം പഴക്കമുള്ള വാസ്തുവിദ്യാ പാറ്റേണുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഹിസ്റ്റോറിക് ജിദ്ദയില്‍ തുടരുന്ന പുരാവസ്തുഗവേഷണ പദ്ധതിയുടെ പ്രാരംഭഘട്ടത്തിലാണ് ഈ കണ്ടെത്തല്‍.
ജിദ്ദ ഹിസ്‌റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി  പള്ളിയുടെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച്  നടത്തിയ പഠനം തുറന്ന നടുമുറ്റവും മൂടിയ പ്രാര്‍ത്ഥനാ ഹാളും ഉള്‍പ്പെടെയുള്ള പരമ്പരാഗത വാസ്തുവിദ്യാ ശൈലികളാണ് വെളിപ്പെടുത്തിയത്. ഹിജ്‌റ 14ാം നൂറ്റാണ്ടിലെ പള്ളിയില്‍ യഥാര്‍ത്ഥ മിഹ്‌റാബും അതിന്റെ പ്രത്യേക ഡിസൈനും സംരക്ഷിച്ചുകൊണ്ടാണ് നിരവധി പുനരുദ്ധാരണങ്ങള്‍ നടത്തിയത്.  തറയുടെ ഉയരവും അതിന്റെ പാറ്റേണും അടിസ്ഥാനമാക്കിയാണ് ഭൂരിഭാഗം മസ്ജിദ്  പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിരുന്നത്.
കളിമണ്‍ ടൈലും തറയും ഏകദേശം 400 വര്‍ഷം ഉപയോഗത്തില്‍ തുടര്‍ന്നു. പുനരുദ്ധാരണ സമയത്ത് തറനിരപ്പ് ഇടയ്ക്കിടെ ഉയര്‍ത്തി. എഡി 20ാം നൂറ്റാണ്ടിന്റെ ആരംഭം വരെ പാവുകല്ലിലുള്ള തറ വീണ്ടും ഉപയോഗിച്ചു.
പള്ളിയുടെ അടിയില്‍ പുരാതന ഭൂഗര്‍ഭ ജലസംഭരണികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പരിമിതമായ ജലവിതരണമുണ്ടായിരുന്ന ചരിത്രപ്രധാന ജിദ്ദയില്‍ ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാങ്കുകള്‍ ശുദ്ധജലം കൊണ്ട് നിറച്ചിരുന്നു.
1200 വര്‍ഷത്തെ ചരിത്രമുള്ള ഉസ്മാനു ബിന്‍ അഫാന്‍ മസ്ജിദിന്റെ  ഉത്ഖനന വേളയില്‍ നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
ഹിജ്‌റ 3-4  നൂറ്റാണ്ടിലെ വെള്ള, പച്ച, മഞ്ഞ നിറങ്ങളിലുള്ളതും തിളങ്ങുന്നതുമായ മണ്‍പാത്രങ്ങളുടെ ശകലങ്ങളും പള്ളിയില്‍ നിന്ന് കണ്ടെത്തി.

 

Latest News