ഹിമാചലില്‍ ഞെട്ടി കോണ്‍ഗ്രസ്, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം

ഷിംല - ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് അട്ടിമറി വിജയം. സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അഭിഷേക് മനു സിംഗ്‌വിയെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ഹര്‍ഷ് മഹാജന്‍ വിജയിച്ചു. വിജയം അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ രംഗത്തെത്തി. പിന്നാലെ ഹര്‍ഷ് മഹാജനെ അഭിനന്ദിച്ച് രംഗത്തെത്തിയ അഭിഷേക് മനു സിംഗ്‌വി, പരാജയം അംഗീകരിക്കുന്നതായി അറിയിച്ചു.

അതേസമയം, ഇരുസ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ടുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഹര്‍ഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എം.എല്‍.എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. ബി.ജെ.പിക്ക് 25 അംഗങ്ങളും.

പത്ത് അംഗങ്ങളുടെ പിന്തുണ കൂടെ അധികമുണ്ടെങ്കില്‍ ബി.ജെ.പിക്ക് തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാമായിരുന്നു. അതിനിടെ ഒമ്പതുപേര്‍ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടുചെയ്‌തെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും രണ്ട് സ്വതന്ത്രരും ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 

Latest News