ഒരു ഗള്‍ഫ് രാജ്യത്ത് ജനസംഖ്യയുടെ  പകുതിയിലേറെയും വിദേശികള്‍ 

കുവൈത്ത്-ഒരു ഗള്‍ഫ് രാജ്യത്തിന്റെ കാര്യത്തില്‍ ജനസംഖ്യയുടെ പകുതിയിലേറെയും വിദേശികളാണെന്നാണ് ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68.3 ശതമാനവും വിദേശികളാണ് കുവൈത്തില്‍ എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതില്‍ തന്നെ നല്ലൊരു പങ്കും മലയാളികളാണ്. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
വിവിധ ജോലികള്‍ക്കായി നിരവധി പ്രവാസികള്‍ കുവൈത്തില്‍ എത്തുന്നുണ്ടെങ്കിലും മൊത്തം കണക്കിന്റെ 25 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്നാണ് കണക്കില്‍ പറയുന്നത്. 16 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുവൈത്ത് പൗരന്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
3.29 ദശലക്ഷമാണ് കുവൈത്തിലെ പ്രവാസികളുടെ എണ്ണം. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2005ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി പ്രാദേശിക മാധ്യമമായ കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പുറത്തിറക്കിയ കണക്കനുസരിച്ച് 4.793 ദശലക്ഷമായിരുന്നു കുവൈത്തിലെ ജനസംഖ്യ. കുവൈത്തി പൗരന്മാരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.9 ശതമാനം അധികം വര്‍ദ്ധിച്ച് 15.30 ലക്ഷത്തിലെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശികളില്‍ 32.3 ശതമാനം പേരും 15 വയസ്സിന് താഴെയുള്ള വ്യക്തികളാണ്. ജനസംഖ്യയുടെ 4.9 ശതമാനവും മുതിര്‍ന്ന് സ്വദേശി പൗരന്മാരാണ്. രാജ്യത്ത് വിദേശികളുടെ എണ്ണം കൂടാന്‍ പ്രധാന കാരണം ഗാര്‍ഹിക തൊഴിലാളികളുടെ വര്‍ധനവാണ്.നിലവില്‍ രാജ്യത്തെ മൊത്തം പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

Latest News