Sorry, you need to enable JavaScript to visit this website.

ചൂട് രണ്ടു ഡിഗ്രിവരെ കൂടിയേക്കും; ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം - സംസ്ഥാനത്ത് ഉയർന്ന ചൂട് റിപോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 
 ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പകൽ 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്.സി/സി.എച്ച്.സി മെഡിക്കൽ ഓഫീസർമാർക്കും താലൂക്ക്/ജില്ലാ/ജനറൽ ആശുപത്രി/മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്കും അടിയന്തിര നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
 വെന്തുരുകുന്ന സംസ്ഥാനത്ത് സാധാരണത്തേക്കാൾ രണ്ടു-മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിലുള്ളത്.
 കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്. 37.8 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചൂട് ഉയരുന്നതിനിടെ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില മേഖലകളിൽ ചെറിയ തോതിൽ മഴ ലഭിച്ചതായും പറയുന്നു. ഇന്ന് മധ്യതെക്കൻ ജില്ലകളിൽ ചെറിയ മഴ ലഭിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

Latest News