Sorry, you need to enable JavaScript to visit this website.

'അച്ഛന്റെ മരണം അൾസർ മൂർച്ഛിച്ച്, കൊന്നത് യു.ഡി.എഫ്; കെ.എം ഷാജിയെ തള്ളി പി.കെ കുഞ്ഞനന്തന്റെ മകൾ ഷബ്‌ന

കണ്ണൂർ - ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ ഷബ്‌ന മനോഹരൻ രംഗത്ത്.
  ഞങ്ങൾക്ക് അങ്ങനെയൊരു ആരോപണം ഇല്ല. എന്നാൽ, യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൃത്യമായ ചികിത്സ നല്കിയില്ലെന്ന് ആരോപണമുണ്ട്. അതിനാലാണ് അച്ഛന് അൾസർ ഗുരുതരമായത്. മരണത്തിൽ യാതൊരു ദുരൂഹതയുമില്ല. മരിച്ചത് അൾസർ ബാധിച്ചാണെന്നും ഷബ്‌ന പ്രതികരിച്ചു.
 പല തവണ ആരോപണം ഉന്നയിച്ചപ്പോഴും വ്യാജമാണെന്ന് യു.ഡി.എഫും മാധ്യമങ്ങളും ഒരുപോലെ പറഞ്ഞു. എൽ.ഡി.എഫ് വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തിയിരുന്നു. അച്ഛന് ചികിത്സ വൈകിപ്പിച്ച് കൊന്നത് യു.ഡി.എഫ് സർക്കാറാണെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നില്ലേയെന്നും മകൾ ചോദിച്ചു.
 ടി.പി കൊലക്കേസിലെ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി പ്രതിയും സി.പി.എം പാനൂർ ഏരിയാ സെക്രട്ടറിയുമായ പി.കെ കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധയേറ്റാണ് കുഞ്ഞനന്തൻ മരിച്ചതെന്നുമായിരുന്നു കെ.എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം ഷാജി ആരോപിച്ചിരുന്നു. 
പ്രസംഗത്തിന്റെ പൂർണ രൂപം ചുവടെ:


'മരിച്ചത് ഭക്ഷ്യവിഷബാധ മൂലം'; ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെ.എം ഷാജി
(കൊണ്ടോട്ടി) മലപ്പുറം -
ആർ.എം.പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പാനൂരിലെ പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ടി.പി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി പി.കെ കുഞ്ഞനന്തനാണ്. കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചതെന്നും കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും ഷാജി പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പൽ മുസ്‌ലിം ലീഗ് നടത്തിയ അഞ്ചുദിവസത്തെ ജനകീയ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.എം ഷാജി.
 ടി.പി വധക്കേസിലെ 13-ാം പ്രതിയായ കുഞ്ഞനന്തൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ മരിച്ചത് ചൂണ്ടിക്കാട്ടിയാണ് ലീഗ് നേതാവിന്റെ വിമർശം. 'ഫസൽ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. കുറച്ചു ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലപാതക കേസിലെ മൂന്ന് പേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂർ കൊലപാതക കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും കെ. എം ഷാജി ചൂണ്ടിക്കാട്ടി. കേരളത്തിലെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വരുമോയെന്ന ഭയമാണ് ഇതിനൊക്കെ അടിസ്ഥാനം. ഞങ്ങൾക്ക് വേണ്ടത് കൊന്നവനെയല്ല. കൊല്ലാൻ ഉപയോഗിച്ചത് കത്തിയാണ്, ബോംബാണ്. അതൊരു ഉപകരണമാണ്. അതുപോലൊരു ഉപകരണമാണ് കൊലപാതകികളായ രാഷ്ട്രീയക്കാരും. പക്ഷെ, കൊല്ലാൻ പറഞ്ഞവരെ വിടരുത്. കൊല്ലിച്ചവരെ വേണം. 
 ടി.പി വധക്കേസിൽ കുഞ്ഞനന്തൻ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണ്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് പറയുന്നതിന്റെ പേരിൽ എന്നെ തൂക്കികൊന്നാലും കുഴപ്പമില്ല. രഹസ്യം ചോർന്നേക്കുമെന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ചന്ദ്രശേഖരൻ വധക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. ഏഴ് പ്രതികൾക്ക് ചന്ദ്രശേഖനോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ലെന്നും കെ.എം ഷാജി പറഞ്ഞു.

Latest News