എസ്. സി, എസ്. ടി വിഭാഗങ്ങളോടൊപ്പമുള്ള കെ. സുരേന്ദ്രന്റെ ഊണ് വിവാദത്തിലേക്ക്; ഉള്ളിലെ ജാതി ബോധമെന്ന് വിമര്‍ശം

കോഴിക്കോട്- എസ്. സി, എസ്. ടി വിഭാഗങ്ങളോടൊപ്പമുള്ള ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഉച്ചഭക്ഷണം വിവാദത്തില്‍.

ചൊവ്വാഴ്ചയാണ് കേരള പദയാത്രയുടെ ഭാഗമായി കെ. സുരേന്ദ്രന്‍ എസ്. സി, എസ്. ടി വിഭാഗങ്ങള്‍ക്ക് ഒപ്പം കോഴിക്കോട്ട് ഉച്ചഭക്ഷണം ഒരുക്കിയത്. കൂടാതെ ഇത് കെ. സുരേന്ദ്രന്റെ മഹാമനസ്‌കത പോലെയാണ് സംഘാടകര്‍ പോസ്റ്ററടിച്ച് അവതരിപ്പിച്ചതും. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം തുടങ്ങിയത്. 

നിങ്ങളുടെ ഉള്ളിലെ ജാതി ബോധമാണ് ഇത്തരമൊരു പരിപാടി കേരള പദയാത്രയുടെ ഭാഗമായി ഏര്‍പ്പാടാക്കിയതിലൂടെ ബി. ജെ. പിയില്‍ നിന്ന് വെളിവായിരിക്കുന്നതെന്ന കമന്റാണ് വ്യാപകമായി സോഷ്യല്‍ മീഡിയയിലടക്കം പ്രതൃക്ഷപ്പെട്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ പറ്റാത്ത വരായതുകൊണ്ടായിരിക്കാം ഇതു പ്രത്യേകമായി പറയുന്നതെന്ന വിമര്‍ശനവും ഉയന്നിട്ടുണ്ട്.

ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പറഞ്ഞ് ബി. ജെ. പി പോസ്റ്ററിറക്കി പ്രചാരണം നടത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ. മുരളീധരന്‍ എം. പി പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. ഇങ്ങനെയൊരു സംസ്‌കാരം ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്. സി, എസ്. ടി വിഭാഗങ്ങളുടെ പരാതി കേള്‍ക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നത് പോസ്റ്ററൊട്ടിച്ച് പ്രദര്‍ശിപ്പിച്ചത് ശരിയായ നടപടിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

കഥാകൃത്തും മീഡിയാ വണ്‍ എഡിറ്റുമായ പ്രമോദ് രാമനടക്കം എഫ്. ബിയില്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ ബി. ജെ. പി ജില്ലാ പ്രസിഡന്റ് വി. കെ. സജീവന്‍ രംഗത്തെത്തി. സമൂഹത്തിലെ എല്ലാ വിഭാഗവുമായി യാത്രയുടെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സംവദിക്കുന്നുണ്ടെന്നും അത്തരമൊരു പരിപാടിയാണിതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നുമാണ് വി. കെ. സജീവന്‍ പറയുന്നത്. മാറാട്ടെ അരയ സമാജക്കാരെയടക്കം സുരേന്ദ്രന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോഴും വിവാദം തുടരുകയാണ്.

Latest News