ഇശലുകളുടെ ഉത്സവം : 'ചിന്ത്' ജിദ്ദയിൽ മാപ്പിളഗാനങ്ങൾക്ക് ചിന്തേരിട്ടു

ജിദ്ദ: മാപ്പിളപ്പാട്ടുകളുടെ ഇശലുകൾ ഒന്നൊന്നായി പെയ്തിറങ്ങിയ കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച 'ചിന്ത് 2024' സ്നേഹ സംഗമം ഏറെ ശ്രദ്ധേയമായി. 'മാനവികതക്കൊരു ഇശൽ സ്പർശം' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കേരള മാപ്പിളകലാ അക്കാദമി കേരള സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ജിദ്ദ ചാപ്റ്റർ സ്നേഹസംഗമം സംഘടിപ്പിച്ചത്. ജിദ്ദ ഹറാസാത്തിലെ ബുർജ് വില്ലയിലൊരുക്കിയ സംഗമത്തിൽ മാപ്പിളപ്പാട്ടിനെയും കലയെയും സ്നേഹിക്കുന്ന ആസ്വാദകർ ഒരുമിച്ചുകൂടി. പഴയതും പുതിയതുമായ തനത് മാപ്പിളപ്പാട്ടുകൾ ലൈവ് ഓർക്കസ്ട്രയുടെ പിന്നണിയോടെ ഗായകർ ആലപിച്ചത് സദസ്സ് മതിവരുവോളം ആസ്വദിച്ചു. മാപ്പിളപ്പാട്ടുകൾ, രചയിതാക്കൾ, ഗ്രന്ഥങ്ങൾ, ഇശലുകൾ തുടങ്ങി മാപ്പിളകലാ സാഹിത്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സദസ്യർക്ക് പരിചയപ്പെടുത്തുന്ന ക്വിസ് പരിപാടി ഏറെ പുതുമയുള്ളതായിരുന്നു. മാധ്യമപ്രവർത്തകൻ മുസാഫിർ സ്നേഹസംഗമം ഉദ്‌ഘാടനം ചെയ്തു. മാപ്പിളപ്പാട്ടുകളെയും കലകളെയുമെല്ലാം മനുഷ്യരുടെ മറവിക്ക് വിട്ടുകൊടുക്കാതെ നിരന്തരം ഓർമപ്പെടുത്തുന്ന തരത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു മുന്നോട്ട് പോവുന്ന കേരള മാപ്പിളകലാ അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് കെ.എൻ.എ ലത്തീഫ്  അധ്യക്ഷത വഹിച്ചു.

അക്കാദമിയുടെ ലക്ഷ്യം, വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് അബ്ദുൽ റഊഫ് തിരൂരങ്ങാടി വിശദീകരിച്ചു. വി.പി മുസ്തഫ, ശിഹാബ് താമരക്കുളം, ഹിഫ്‌സുറഹ്മാൻ, സി.എച്ച് ബഷീർ, ഇല്യാസ് കല്ലിങ്ങൽ, റാഫി ബീമാപള്ളി, യൂസുഫ് കോട്ട, അബ്ദുള്ള മുക്കണ്ണി, സീതി കൊളക്കാടൻ എന്നിവർ ആശംസകൾ നേർന്നു. കെ.എം ഇർഷാദ് ക്വിസ് അവതരിപ്പിച്ചു. ജമാൽ പാഷ, മിർസ ശരീഫ്, മുംതാസ് അബ്ദുറഹ്മാൻ, സാദിഖലി തുവ്വൂർ, മൻസൂർ ഫറോക്ക്, ഹസൻ കൊണ്ടോട്ടി, മുഷ്താഖ് മധുവായ്, നിസാർ മടവൂർ, സീതി കൊളക്കാടൻ, പി.സി ഫൈസൽ, ഖമറുദ്ധീൻ, കെ. ഫൈസൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ലക്കി ഡ്രോ നറുക്കെടുപ്പിൽ സമ്മാനാർഹരായവർക്ക് മുസാഫിർ, സലീന മുസാഫിർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മൻസൂർ ഫറോക്ക് (ഹാർമോണിയം), കെ.ടി അബ്ദുൽ മനാഫ് (തബല), കിരൺ (റിഥം പാഡ്) എന്നിവർ പശ്ചാതല സംഗീതമൊരുക്കി. ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായ് സ്വാഗതവും ട്രഷറർ ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു. നിസാർ മടവൂർ അവതാരകനായിരുന്നു. റഹ്മത്തലി എരഞ്ഞിക്കൽ, മൻസൂർ മൊറയൂർ, അബ്ദുറഹ്മാൻ മാവൂർ, അഹമ്മദ് പെരുമ്പിലായി തുടങ്ങിയവർ നേതൃത്വം നൽകി.

Tags

Latest News