ഇന്നലെ വന്നയാള്‍ക്ക് എം.പി സ്ഥാനം; നിരാശ പരസ്യമാക്കി ബി.ജെ.പി ഉപാധ്യക്ഷന്റെ മകന്‍

മുംബൈ- ബി.ജെ.പിയില്‍ തന്റെ പിതാവ് തഴയപ്പെട്ടുവെന്ന പരാതിയും നിരാശയുമായി പാര്‍ട്ടി മഹാരാഷ്ട്ര വെസ് പ്രസിഡന്റ് മാധവ് ഭണ്ഡാരിയുടെ മകന്‍ ചിന്‍മയ് ഭണ്ഡാരി. സംസ്ഥാന ഉപാധ്യക്ഷനായിട്ടും 69 കാരനായ മാധവ് ഭണ്ഡാരിക്ക് അര്‍പ്പണബോധത്തോടെയുള്ള സേവനത്തിന് അര്‍ഹമായ അംഗീകാരം ലഭിച്ചില്ലെന്ന് ചിന്‍മയ് പറഞ്ഞു.
ബിജെപിയുമായുള്ള പിതാവിന്റെ ബന്ധത്തെ ഉയര്‍ത്തിക്കാണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമുള്ള ഫോട്ടോയും സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു.   അഞ്ച് പതിറ്റാണ്ടോളം പാര്‍ട്ടിക്ക് നല്‍കിയ നിസ്വാര്‍ഥ സംഭാവനകളും എണ്ണിപ്പറഞ്ഞു.രാഷ്ട്രീയ രംഗത്തെ ആദരണീയനായ വ്യക്തിയാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്റെ പിതാവിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല.
കോണ്‍ഗ്രസ് വിട്ടുപോയ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, പൂനെയിലെ മുന്‍ എം.എല്‍.എ മേധ കുല്‍ക്കര്‍ണി, നന്ദേഡില്‍ നിന്നുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അജിത് ഗോപ്ചാഡെ എന്നിവരെ രാജ്യസഭയിലേക്ക് ബി.ജെ.പി നാമനിര്‍ദ്ദേശം ചെയ്തതിനു പിന്നാലെയാണ് ചിന്‍മയിന്റെ ആരോപണം. യുവാവിന്റെ പോസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ചര്‍ച്ചക്ക് വഴിയൊരുക്കി.

 

Latest News