- ഗ്യാൻവാപിയിലെ മസ്ജിദ് മുഗൾ ചക്രവർത്തി അക്ബറിനും മുമ്പ് നിർമിച്ചതാണെന്ന് മസ്ജിദ് ഇമാം അബ്ദുൽ ബാത്വിൻ നുഅ്മാനി
കോഴിക്കോട് - ക്ഷേത്രം പൊളിച്ചാണ് ഗ്യാൻവാപി മസ്ജിദ് നിർമിച്ചതെന്ന വാദം തെളിയിക്കാനായിട്ടില്ലെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും
ഗ്യാൻവാപി മസ്ജിദ് ഇമാമുമായ അബ്ദുൽ ബാത്വിൻ നുഅ്മാനി പറഞ്ഞു. ഗ്യാൻവാപിയിലെ മസ്ജിദ് മുഗൾ ചക്രവർത്തി അക്ബറിനും മുമ്പ് നിർമിച്ചതാണെന്നും ഔറംഗസിബിന്റെ കാലത്ത് മൂന്നാംഘട്ട പുനരുദ്ധാരണം മാത്രമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് ഹിന്ദുത്വ വംശീയതക്കെതിരെ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച റാലിയോടനുബന്ധിച്ചുള്ള സാഹോദര്യ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാൻ വാപി മസ്ജിദിന്റെ ചില ഭാഗങ്ങളിൽ നേരത്തെ പൂജ നടന്നിരുന്നു എന്ന വാദവും തെറ്റാണ്. താൻ വാരണാസിയിൽ ജനിച്ചയാളാണ്. ഞാനോ അവിടെയുള്ള ആരെങ്കിലും അത്തരമൊരു കാര്യം കണ്ടിട്ടില്ലെന്നും ഇമാം അറിയിച്ചു. രാജ്യത്ത് 1991-ലെ ആരാധാനാലയ സംരക്ഷണ നിയമം കോടതി പാലിക്കുമെന്ന് ഞങ്ങൾ കരുതി. എങ്കിലും ഞങ്ങൾ നിരാശരല്ല. നിയമപോരാട്ടത്തിൽ വിശ്വാസമുണ്ട്. സമാധാനപരമല്ലാത്ത ഒരു മാർഗവും സ്വീകരിക്കരുതെന്ന് വാരണാസിയിലെ ജനങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും ഇമാം ചൂണ്ടിക്കാട്ടി. സ്വപ്‌ന നഗരയിൽനിന്ന് ആരംഭിച്ച കൂറ്റൻ റാലി കോഴിക്കോട് ബീച്ചിൽ സമാപിച്ചു. സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുർറഹ്മാൻ അധ്യക്ഷത വഹിച്ചു.