ന്യൂഡൽഹി - കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ രാജ്യസഭയിലേക്ക്. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് കഴിഞ്ഞദിവസം എം.എൽ.എ സ്ഥാനം രാജിവെച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ച അശോക് ചവാനെ കൂടാതെ ബി.ജെ.പി നേതാക്കളായ മേധാ കുൽക്കർണി, ഡോ. അജിത് ഗോപ്ചഡെ എന്നിവരും പാർട്ടി ടിക്കറ്റിൽ രാജ്യസഭയിലെത്തും.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ഗോവിന്ദ്ഭായ് ധോലാകിയ, മായങ്ക്ഭായ് നായക്, ഡോ. ജശ്വന്ത്‌സിംഗ് സലാംസിംഗ് പാർമർ എന്നിവരാണ് ഗുജറാത്തിൽ നിന്ന് നഡ്ഡയെ കൂടാതെ മത്സരരംഗത്തുള്ളത്. മധ്യപ്രദേശിൽനിന്ന് കേന്ദ്രമന്ത്രി എൽ മുരുകൻ, മായ നരോല്യ, ബൻസിലാൽ ഗുർജാർ, ഉമേഷ് നാഥ് മഹാരാജ് എന്നിവരും ഒഡീഷയിൽനിന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും മത്സരിക്കും.
ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 15 വൈകിട്ട് അഞ്ച് മണിയാണ്. ഫെബ്രുവരി 27ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.