അല്‍ ഐനില്‍ നിരവധി താമസക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി

അബുദാബി- കനത്ത മഴയിലും മോശം കാലാവസ്ഥ അവഗണിച്ച് ചില ജീവനക്കാര്‍ തിങ്കളാഴ്ച രാവിലെ ഓഫീസുകളില്‍ എത്തി. വര്‍ക് ഫ്രം ഹോം പരിഗണിക്കണമെന്ന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ഞാന്‍ ആലോചിക്കുകയായിരുന്നു, പക്ഷേ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ബോസ് എന്നോട് പറഞ്ഞു, തുടര്‍ന്ന് ഓഫീസിലേക്കെത്തി. അല്‍ ഫുര്‍ജാനിലെ താമസക്കാരിയായ ലുബ്‌ന പറഞ്ഞു.

ദുബായ് മെട്രോ പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷേ സ്‌റ്റേഷനില്‍നിന്ന് ഓഫീസിലേക്ക് ടാക്‌സി ബുക്ക് ചെയ്യാന്‍ കഴിഞ്ഞില്ല -ലുബ്‌ന കൂട്ടിച്ചേര്‍ത്തു. രാവിലെയുള്ള ചില യാത്രക്കാര്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബുദ്ധിമുട്ടി.

ചില റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ടാക്‌സി ബുക്കിംഗ് നിരക്ക് മൂന്നിരട്ടിയിലധികം  വര്‍ധിച്ചതായി മറ്റൊരു താമസക്കാരി പറഞ്ഞു. 'വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്കുള്ള സാധാരണ 2.2 കിലോമീറ്റര്‍ യാത്രയ്ക്ക് എനിക്ക് സാധാരണയായി 12 ദിര്‍ഹം ചിലവാകും, എന്നാല്‍ ഇപ്പോള്‍ അവയുടെ വില 36 ദിര്‍ഹവും 45 ദിര്‍ഹവുമാണ്. ഒരു ക്യാബുകളും എന്റെ ബുക്കിംഗ് സ്വീകരിക്കുന്നില്ല - സുഡാന്‍ പ്രവാസി സമീറ പറഞ്ഞു.

അതിശക്തമായ ആലിപ്പഴ വര്‍ഷവും മഴയും അനുഭവപ്പെട്ട അല്‍ ഐനില്‍ നിരവധി താമസക്കാരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. പള്ളികളിലേക്കും മറ്റുമാണ് മാറ്റിയത്. പലരുടേയും വാഹനങ്ങള്‍ ആലിപ്പഴ വര്‍ഷത്തില്‍ ചില്ലു തകര്‍ന്നു കിടക്കുകയാണ്. ചില വാഹനങ്ങള്‍ പകുതിയിലധികം വെള്ളത്തില്‍ മുങ്ങി.

 

 

Tags

Latest News