രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോഡി നാളെ യു.എ.ഇയില്‍; ക്ഷേത്രം ഉദ്ഘാടനം ബുധനാഴ്ച

ന്യൂദല്‍ഹി- ദ്വിദിന യു.എ.ഇ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച ഉച്ചയോടെ അബുദാബിയിലെത്തും. എട്ട് മാസത്തിനിടെ മോഡിയുടെ മൂന്നാമത്തെ യു.എ.ഇ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രിയായ ശേഷമുള്ള ഏഴാമത്തെ സന്ദര്‍ശനവും.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ആദ്യദിനമായ ചൊവ്വാഴ്ചയാണ് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന അഹ്‌ലന്‍ മോഡി സമ്മേളനം. ഇന്ത്യന്‍ എംബസിയും 150 പ്രവാസി സംഘടനകളും ചേര്‍ന്ന് ഒരുക്കുന്ന പരിപാടിയാണിത്. ഉച്ചയ്ക്ക് 12 മണിക്ക് കലാപരിപാടികള്‍ തുടങ്ങും. വൈകിട്ട് ആറോടെ പ്രധാനമന്ത്രി വേദിയിലെത്തും. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ ഉണ്ടാകും. രാത്രി 11 മണി വരെ പരിപാടികള്‍ തുടരും.
രണ്ടാം ദിനമായ ബുധനാഴ്ച രാവിലെ ദുബായ് ഗ്ലോബല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. യുഎഇ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചയും നടക്കും.
തുടര്‍ന്ന് അബുദാബി ബാപ്‌സ് ക്ഷേത്രം പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍. ബാപ്‌സ് സന്യാസിമാര്‍ പ്രതിഷ്ഠയും പൂജയും നടത്തും. വൈകീട്ട് നാലിനാണ് പ്രധാനമന്ത്രി ക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിക്കുക. യുഎഇ ഭരണകൂടം സമ്മാനിച്ച 27 ഏക്കര്‍ ഭൂമിയിലാണ് ബാപ്‌സ് ക്ഷേത്രം പണിതത്.

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഖത്തറിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോഡിയുടെ രണ്ടാമത്തെ ഖത്തര്‍ സന്ദര്‍ശനമാണിത്.

 

 

Latest News