ദോഹ - ഈ വർഷം മെയ് അഞ്ചിന് നടക്കുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്‌ന് (നീറ്റ്) വിദേശ രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കേണ്ട എന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ഖത്തർ കൾച്ചറൽ ഫോറം സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
എൻ.ടി.എ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരീക്ഷ കേന്ദ്രങ്ങളുടെ ലിസ്റ്റിൽ ഇന്ത്യക്ക് പുറത്തുള്ളവ, വിശിഷ്യാ ഗൾഫ് നാടുകളിലെ സെന്ററുകൾ ഉൾപ്പെടുത്താത്തത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാതൊരു മുന്നറിയിപ്പില്ലാതെയാണ് വിദേശ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഈ വർഷം നിർത്തൽ ചെയ്തത്. കഴിഞ്ഞ വർഷങ്ങളിൽ ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 12 വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. പ്രവാസികളുടെ നിരന്തര മുറവിളികളുടെ ഭാഗമായാണ് ഗൾഫിൽ കേന്ദ്രങ്ങൾ അനുവദിച്ചത്. കൾച്ചറൽ ഫോറം ഉൾപ്പെടയുള്ള സംഘടനകൾ വിദേശകാര്യ മന്ത്രലയം, എംബസി തുടങ്ങിയ കേന്ദ്രങ്ങളിൽ ഇതിനായി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.
ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും വിദേശ രാജ്യങ്ങളിൽ നിന്നും നീറ്റ് പരീക്ഷ എഴുതുന്നത്. പെട്ടെന്നുള്ള ഈ തീരുമാനം വിദ്യാർഥികളുടെ തയ്യാറെടുപ്പിനെ ബാധിക്കും. രക്ഷിതാക്കളുടെ ലീവ്, അവധിക്കാല സീസണിലെ ഉയർന്ന ടിക്കറ്റ് നിരക്ക് തുടങ്ങിയ നിരവധി കാരണങ്ങളാൽ ഇത് പ്രവാസികൾക്ക് പ്രയാസം ഉണ്ടാക്കും.
കഴിഞ്ഞ രണ്ട് വർഷം മുൻപ് മാത്രമാണ് ദോഹയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ച് കിട്ടിയത്. ഖത്തറിലെ ഇന്ത്യൻ എംബസി ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെടണം. ഇന്ത്യൻ വിദേശികാര്യ മന്ത്രാലയം, കേരള മുഖ്യമന്ത്രി, ഖത്തറിലെ ഇന്ത്യൻ അംബാസഡർ തുടങ്ങിയവർക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനങ്ങൾ നൽകുമെന്നും കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.






