പീഡനശ്രമം: വയനാട് മെഡിക്കല്‍ കോളേജ്  ആശുപത്രിയിലെ ഡോക്ടര്‍ക്കു സസ്പന്‍ഷന്‍

മാനന്തവാടി-ചികിത്സയ്ക്കെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് കെ.ജെ.റീന സസ്പെന്‍ഡ് ചെയ്തത്. 2020 ഒക്ടോബറിലാണ് ഡോക്ടര്‍ക്കെതിരെ പീഡനശ്രമ പരാതി ഉയര്‍ന്നത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡോക്ടര്‍ക്ക് കോടതി രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.  അപ്പീല്‍ പോകാന്‍ സാവകാശവും അനുവദിച്ചു. ഈ സാഹചര്യത്തിലും ഡോക്ടര്‍ സേവനത്തില്‍ തുടരുന്നത് വിവാദമായിരുന്നു. അടുത്തിടെ കല്‍പറ്റയില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ ലേണിംഗ് ഡിസബിലിറ്റി ക്യാമ്പിന് ഈ ഡോക്ടറാണ് നേതൃത്വം നല്‍കിയത്. ഇതില്‍ പ്രതിഷേധവുമായി യുവജന, വനിതാ  സംഘടനകള്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന് ഡോക്ടറെ ക്യാമ്പ് ചുമതലയില്‍നിന്നു നീക്കിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മേലധികാരിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെന്‍ഷന്‍.  
വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ്  കെ.ജി.എം.ഒ.എ മുന്‍ ജില്ലാ പ്രസിഡന്റാണ്. ഭരണാനുകൂല സംഘടനകളുടെ പിന്തുണയാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടും സര്‍വീസില്‍ തുടരാന്‍ സഹായകമായതെന്നും ആരോപണമുണ്ട്.

Latest News