സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ പട്ടിണിക്കിട്ടു കൊന്നു; സ്വയം പ്രഖ്യാപിത പാസ്റ്റര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കൊലക്കുറ്റം

നെയ്‌റോബി- സ്വര്‍ഗ്ഗത്തില്‍ പോകാനാവുമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്റര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി മാലിന്‍ഡി ഹൈക്കോടതി. ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന്റെ തലവനും സ്വയം പ്രഖ്യാപിത പാസ്റ്ററുമായ മക്കന്‍സിയും 29 അനുചരന്മാരുമാണ് കൊലക്കേസില്‍ പ്രതികളായത്. 

തെക്കുകിഴക്കന്‍ കെനിയയിലാണ് ഇയാളുടെ പ്രവര്‍ത്തന മണ്ഡലം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 191 പേരെയാണ് കൊലപ്പെടുത്തിയത്. ആരോപണങ്ങളില്‍   മക്കെന്‍സിയും 29 പേരും കുറ്റസമ്മതം നടത്തിയതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രതിയെ വിചാരണ ചെയ്യാന്‍ മാനസികമായി അയോഗ്യനാണെന്ന് കണ്ടെത്തി.

ഡൂംസ്‌ഡേ കള്‍ട്ടിന്റെ നേതാവിന്റെ പേരില്‍ തീവ്രവാദം, നരഹത്യ, കുട്ടികളെ പീഡിപ്പിക്കല്‍, ക്രൂരത തുടങ്ങിയ കുറ്റങ്ങള്‍ മക്കെന്‍സിക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് മക്കെന്‍സി അറസ്റ്റിലായത്.

ഡിസംബറില്‍ ലൈസന്‍സില്ലാതെ സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് മക്കെന്‍സിയെ 12 മാസം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 

കേസിന്റെ വിചാരണ മാര്‍ച്ച് ഏഴിന് ആരംഭിക്കും. ഇരകളില്‍ ഭൂരിഭാഗവും പട്ടിണി മൂലമാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം സൂചിപ്പിക്കുന്നു. എന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കഴുത്ത് ഞെരിക്കുകയോ തല്ലുകയോ ശ്വാസം മുട്ടിക്കുകയോ ചെയ്തതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു.

മൊംബാസ നഗരത്തിലെ ടൊനോനോക ചില്‍ഡ്രന്‍സ് കോടതിയില്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച കുറ്റപത്രം പ്രകാരം മക്കെന്‍സിയും പ്രതികളും മനഃപൂര്‍വ്വം ആറു വയസ്സുള്ള കുട്ടികള്‍ക്ക് ഭക്ഷണം നിഷേധിക്കുകയും മറ്റുള്ളവരെ മുള്ളുള്ള ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.


ഇതു കൂടി വായിക്കൂ, മൽബു  കഥ

രൂപയില്‍ കടം കൊടുക്കരുത്


 

Latest News