ആറു വയസുകാരന്റെ മരണം: റാന്നി ആശുപത്രിയിലേക്ക് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ മാര്‍ച്ച്, എസ്.ഐക്ക് പരിക്ക്

പത്തനംതിട്ട- ആറുവയസുകാരന്‍ ചികില്‍സക്കിടെമരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ചാണ് റാന്നി മാര്‍ത്തോമ്മാ മിഷന്‍ ആശുപത്രിയിലേക്ക് എസ്.എഫ്.ഐ-ഡി.വൈ എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. അനസ്‌തേഷ്യ കൊടുത്തതിലെ പിഴവാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രതിഷേധം പോലീസ് തടഞ്ഞതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ റാന്നി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ബോസിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ വീണ് പരിക്കേറ്റ പ്ലാങ്കമണ്‍ ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോണ്‍ വി വര്‍ഗീസ് ചികിത്സയ്ക്കിടെ മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് ശാരീരിക അവശത നേരിട്ടുവെന്നാണ് സംഭവത്തില്‍ റാന്നി മാര്‍ത്തോമ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ വിശദീകരണം. നില വഷളായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പറഞ്ഞുവിട്ട ശേഷമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.

 

Latest News