അട്ടപ്പാടിയില്‍ യുവതിയും സുഹൃത്തും കൊല്ലപ്പെട്ട കേസില്‍ യുവതിയുടെ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും

പാലക്കാട് -  അട്ടപ്പാടിയില്‍ യുവതിയും സുഹൃത്തും തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ യുവതിയുടെ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കള്ളമല താഴെ ഊരിലെ മല്ലി, സുഹൃത്ത് സുരേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് നഞ്ചന് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

2017 നവംബര്‍ 27 ന് രാത്രിയാണ് മല്ലിയെയും സുഹൃത്ത് സുരേഷിനെയും പണി തീരാത്ത വീടിന്റെ ടെറസില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തേപ്പ് പണിക്കാരനായ സുരേഷിന്റെ സഹായിയായിരുന്നു മല്ലി. ഇവര്‍ തമ്മില്‍ അടുപ്പം ഉണ്ടെന്ന ഭര്‍ത്താവ് നഞ്ചന്റ സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കോണ്‍ക്രീറ്റ് വാര്‍ക്കാന്‍ ഉപയോഗിക്കുന്ന മുളകൊണ്ടാണ് ഇരുവരെയും തലയ്ക്ക്അടിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം സുരേഷിന്റെ പോക്കറ്റിലുണ്ടായിരുന്ന 26000 രൂപയുമായി നഞ്ചന്‍ ചായക്കടയില്‍ എത്തുകയും അവിടെ കൊടുക്കാനുള്ള കുടിശിക തീര്‍ക്കുകയും ചെയ്തു. 
രക്തം പുരണ്ട നോട്ടുകളും നഞ്ചന്റെ വസ്ത്രത്തിലെ രക്തപ്പാടുകളും കണ്ട് സംശയം തോന്നിയ കടക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. 

Latest News