ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ കേരളത്തിലെ ഹിന്ദുത്വവാദികള്‍ ഉറഞ്ഞുതുള്ളുന്നു, കാരണമിതാണ്

കൊച്ചി- സംഘ് പരിവാറിന് താല്‍പര്യമില്ലാത്ത മലയാളി എഴുത്തുകാര്‍ കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെ സന്ദര്‍ശിച്ചത് ഹിന്ദുത്വവാദികള്‍ക്ക് രസിച്ചില്ല. പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരില്‍ ഒരാളായ ആനന്ദബോസിനെതിരെ സംഘ് പ്രൊഫൈലുകളില്‍ പ്രചാരണം കൊഴുക്കുന്നു. ഹിന്ദു ആചാരങ്ങളെ നിന്ദിക്കുന്നു എന്ന പേരില്‍ ഹിന്ദുത്വവാദികള്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് മാതൃഭൂമി വാരികയില്‍നിന്ന് പിന്‍വലിക്കേണ്ടി വന്ന മീശ എന്ന നോവലിന്റെ കര്‍ത്താവ് എസ്. ഹരീഷാണ് ആനന്ദബോസിനെ സന്ദര്‍ശിച്ച എഴുത്തുകാരില്‍ ഒരാള്‍. മതേതര നിലപാടുകള്‍ പുലര്‍ത്തുന്ന കെ.ആര്‍. മീരയാണ് മറ്റൊരാള്‍.
എസ്. ഹരീഷും കെ.ആര്‍. മീരയും ഹിന്ദു അധിക്ഷേപം നടത്തുന്നവരാണ്, അവരെ ആനന്ദബോസ് സല്‍ക്കരിച്ചതാണ് എതിര്‍പ്പിന് കാരണമെന്ന്  ഹിന്ദു ഐക്യവേദി മുന്‍നേതാവായ ഭാര്‍ഗവറാം പറഞ്ഞു.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ പ്രതികരണവുമായി മീര രംഗത്ത് വന്നിരുന്നു. 90 കളുടെ തുടക്കം മുതലാണ് വീടുകളിലേക്കും പൂജാമുറികളിലേക്കും രാമഭക്തി കടന്നുവരികയും പ്രചരിക്കപ്പെടുകയുമൊക്കെ ചെയ്തത്. അതൊക്കെ തീര്‍ത്തും യാദൃശ്ചികമല്ലെന്നും അതിന് പിന്നില്‍ ഒരു ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചറിയുന്നതായാണ് മീര പറഞ്ഞത്. ഈ പ്രസ്താവന മീരക്കെതിരെ എതിര്‍പ്പുണ്ടാക്കി. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇരുവരും അതിഥികളായി ബംഗാള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുന്നത്. ഹരീഷിന് ഉപഹാരം നല്‍കുന്ന ഫോട്ടോ പ്രചരിച്ചതോടെയാണ് ഗവര്‍ണര്‍ക്ക് എതിരെ എതിര്‍പ്പും സോഷ്യല്‍ മീഡിയാ പ്രചാരണവും കൊഴുത്തത്.
കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ പങ്കെടുക്കാനെത്തിയവരാണ് ഹരീഷും മീരയും അടക്കമുള്ള സാഹിത്യകാരന്മാര്‍.

 

Latest News