Sorry, you need to enable JavaScript to visit this website.

ക്ലിഫ് ഹൗസിലെ കര്‍ട്ടന് ഏഴു ലക്ഷം, സ്വര്‍ണം പൂശിയതാണോയെന്ന് കെ.കെ.രമ

തിരുവനന്തപുരം-മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ കര്‍ട്ടന്‍ സ്ഥാപിക്കുന്നതിന് ഏഴ് ലക്ഷം രൂപ ചെലവാക്കിയത് നിയമ സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോരിലേക്ക് നയിച്ചു. കര്‍ട്ടന്‍ സ്വര്‍ണം പൂശിയതാണോയെന്ന് വടകര എം.എല്‍.എ കെ.കെ.രമ പരിഹസിച്ചു.
കേരളത്തില്‍ മുടങ്ങാതെ നടക്കുന്നത് ക്ലിഫ് ഹൗസ് നവീകരണം മാത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി.
ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രമ പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരാണിത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് പ്രതിസന്ധിക്ക് കാരണം. പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ സ്ഥാപിച്ച കര്‍ട്ടന്‍ സ്വര്‍ണം പൂശിയതാണോ, അങ്ങനെയാണെങ്കില്‍ ഉപയോഗം കഴിഞ്ഞശേഷം മ്യൂസിയത്തില്‍ വെക്കുന്നത് നന്നായിരിക്കുമെന്ന് അവര്‍ പരിഹസിച്ചു. ഏഴ് ലക്ഷം രൂപ ചെലവാക്കിയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കര്‍ട്ടന്‍ സ്ഥാപിച്ചത്.
ആശ്വാസകിരണം, കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായമുള്‍പ്പെടെയുള്ള പദ്ധതികള്‍ പോലും ഇപ്പോള്‍ ലഭ്യമാകുന്നില്ല. സപ്ലൈകോയുടെ അവസ്ഥ അതിലും പരിതാപകരമാണ്. സ്വന്തം അധ്വാനത്തില്‍നിന്ന് തൊഴിലാളികള്‍ അംശാദായം അടച്ച ക്ഷേമനിധി പോലും മുടങ്ങി കിടക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.
ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് ആദ്യമായിട്ടാണോയെന്ന് ചോദിച്ച സിപിഎം അംഗം കെ ബാബു എംഎല്‍എ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴും നീന്തല്‍ കുളങ്ങള്‍ ഉണ്ടായിരുന്നില്ലേയെന്ന് ചോദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News