ബി ജെ പിയെ കേരളത്തില്‍ എഴുതിത്തള്ളാനാകില്ല, ചിലയിടത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയെന്ന് സി പി എം

തിരുവനന്തപുരം - ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിയെ എഴുതിത്തള്ളാനാവില്ലെന്നും ചില മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടെന്നും സി പി എം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതൃത്വത്വം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളാണ് ഇത്തരമൊരു പ്രതീതി സൃഷ്ടിക്കുന്നത്.  എന്നാല്‍ 2019 നെക്കാള്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഇടതു മുന്നണിക്ക് ഉണ്ടെന്നാണ് സി പി എം വിലയിരുത്തല്‍. കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയേക്കില്ലെന്നാണ് വിവരം. പ്രശ്‌നം കേരള നേതൃത്വം തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ ഡി എഫിലെ എം എല്‍ എമാരും എം പിമാരും നടത്താനിരിക്കുന്ന സമരം മുന്നണിയ്ക്കും സര്‍ക്കാറിനും ഗുണം ചെയ്യുമെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. 
കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.  ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അവധാനത കാണിച്ചില്ലെന്നാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തല്‍. ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കും സി.പി.എം കടന്നു.

 

Latest News