ന്യൂഡൽഹി - ക്ഷേത്രത്തിലെ ഭജന പരിപാടിയ്ക്കിടെ സ്റ്റേജ് തകർന്ന് യുവതിക്കു ദാരുണാന്ത്യം. അപകടത്തിൽ 17 പേർക്ക് പരുക്കേറ്റു. ഡൽഹിയിലെ കൽക്കാജി മന്ദിറിലെ ക്ഷേത്ര പരിപാടിയ്ക്കിടെയാണ് സ്റ്റേജ് പൊളിഞ്ഞുവീണത്. മരിച്ചത് 45-കാരിയായ സ്ത്രീയാണെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം രാത്രി 12.30 ഓടെയാണ് സംഭവം. പരുക്കേറ്റവരെ ഡൽഹി എയിംസിലും സഫ്ദർജംങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കുകൾ ഗുരുതരമല്ലെന്നാണ് റിപോർട്ട്.
പ്രശസ്ത പഞ്ചാബി സംഗീതജ്ഞൻ ബി പ്രാക് ഭജനകൾ ആലപിക്കുന്ന പ്രധാന വേദിയിലാണ് സംഭവം. ഭജനയ്ക്കായി ഭക്തരുടെ ഒഴുക്കായിരുന്നു. താത്കാലികമായി കെട്ടിയിട്ടുണ്ടാക്കിയ തടികൊണ്ടുള്ള സ്റ്റേജിൽ താങ്ങാവുന്നതിലും കൂടുതൽ ഭക്തർ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ പെട്ടവരെല്ലാം വേദിയിൽ കയറിയവരും സമീപത്തായി നിന്നവരുമാണ്. ഏകദേശം ആയിരത്തി അഞ്ഞൂറിലേറെ പേർ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
അപകടത്തിന് പിന്നാലെ 'കൽക്കാജി ക്ഷേത്രത്തിൽ സംഭവിച്ചതിൽ എനിക്ക് ദുഖമുണ്ടെന്ന് ഗായകൻ ബി പ്രാക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ച അദ്ദേഹം, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കണമെന്നും ശരിയായ മാനേജ്‌മെന്റ് വളരെ പ്രധാനമാണെന്നും സുരക്ഷാ നടപടികൾ പാലിക്കാൻ ഭക്തരോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വനിതാ ഭക്തയുടെ മരണത്തിൽ അനുശോചിച്ചു. ഇത്തരം പരിപാടികൾക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. അതിനിടെ, പരിപാടിയ്ക്ക് പോലീസ് അനുമതി ഉണ്ടായിരുന്നില്ലെന്നും റിപോർട്ടുകളുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
വായിക്കുക...
നിതീഷിനെച്ചൊല്ലി എൻ.ഡി.എയിൽ മുറുമുറുപ്പ്, ഇന്ത്യാ മുന്നണിക്കും നല്ലതിന്, തിരിച്ചടിയാകുമോ?
തിരൂരിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു
കരിപ്പൂരിലെ ഹജ്ജ് തീർത്ഥാടകരോടുള്ള കൊടും വിവേചനം; റീ ടെൻഡർ ആവശ്യം ശക്തം
ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം; സർക്കാർ അടിയന്തരമായി ഇടപെടണം