എന്റെ അച്ഛന്‍ സംഘിയല്ല, ആ വിളി വല്ലാതെ  വേദനിപ്പിക്കുന്നു- ഐശ്വര്യ രജനികാന്ത്

ചെന്നൈ-അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ പിതാവിനെ അങ്ങനെ വിളിക്കുന്നതില്‍ ഏറെ വിഷമമുണ്ടെന്നു മകള്‍ ഐശ്വര്യ രജനികാന്ത് പറയുന്നു. രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 'ലാല്‍സലാം' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സംവിധായിക കൂടിയായ ഐശ്വര്യ. രജനികാന്ത് ഒരു സംഘിയായിരുന്നെങ്കില്‍ ലാല്‍സലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
'ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നയാളാണ്. എന്നാല്‍ എന്റെ ടീം ആളുകള്‍ എന്താണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത് എന്ന് എന്നെ കാണിക്കും. ഈയിടെയായി ആളുകള്‍ 'സംഘി' എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാനൊന്ന് പറയട്ടെ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കില്‍ ലാല്‍സലാം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യന്‍ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു-ഐശ്വര്യ പറഞ്ഞു.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഒന്‍പതിനാണ് റിലീസിനെത്തുക. മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം.

Latest News